മലപ്പുറം ജില്ലയില്‍ എലിപ്പനി കേസുകള്‍ അതിവേഗം പെരുകുകയാണ്. ഇതുവരെ 116 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഈ മാസം മാത്രം രണ്ടുപേര്‍ എലിപ്പനിമൂലം മരിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 40 പേര്‍ ലക്ഷണങ്ങളോടെ ചികിത്സതേടി.
ഓഗസ്റ്റ് ആറിന് എടവത്തിരുത്തി സ്വദേശിനിയായ 57കാരി മരിച്ചു. ഓഗസ്റ്റ് ഒമ്പതിന് മഞ്ചേരി സ്വദേശിയായ 45കാരനും ജീവന്‍വെടിഞ്ഞു. സ്ഥിതി ഗുരുതരമായതിനാല്‍ ജില്ലയില്‍ ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കി.
എടവണ്ണ, മഞ്ചേരി, കൊണ്ടോട്ടി, നിലമ്പൂര്‍ എന്നിവിടങ്ങളില്‍ രോഗം പടര്‍ന്നു. കാര്‍ഷിക മേഖലയിലും പുറംജോലികളിലും ഉള്ളവര്‍ക്ക് രോഗസാധ്യതയേറെയാണ്. പ്രതിരോധത്തിനായി ആരോഗ്യപ്രവര്‍ത്തകര്‍ ഡോക്‌സിസൈക്ലിന്‍ വിതരണം ചെയ്യുന്നുണ്ട്.
പനിക്കൊപ്പം ശക്തമായ ശരീരവേദനയും കണ്ണിന് ചുവപ്പുമുണ്ടായാല്‍ ഉടന്‍ ചികിത്സ തേടണം. സ്വയം ചികിത്സ ഒരു കാരണവശാലും നടത്തരുതെന്ന് അധികൃതര്‍ ഓര്‍മ്മിപ്പിക്കുന്നു.
ജില്ലയില്‍ സാധാരണ പനിബാധിതരുടെ എണ്ണവും വന്‍തോതില്‍ ഉയരുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ച മാത്രം 16,634 പേരാണ് ഒപിയിലെത്തിയത്. പ്രതിദിനം ശരാശരി അയ്യായിരത്തോളം പേര്‍ ആശുപത്രികളെ ആശ്രയിക്കുന്നു.
സര്‍ക്കാര്‍ ആശുപത്രികളില്‍ വലിയ തിരക്കാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. പകര്‍ച്ചവ്യാധികള്‍ തടയാന്‍ വ്യക്തിശുചിത്വവും പരിസര ശുചിത്വവും കര്‍ശനമായി പാലിക്കണം.


