അടൂരിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആൺ സുഹൃത്ത് അരുൺ അറസ്റ്റിലായി. ഏഴംകുളം സ്വദേശിയായ അരുണിനെതിരെ ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു മരിച്ച ഷഹാന. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ് ഇവർ. ഭർത്താവുമായി അകന്നുകഴിയുന്ന ഷഹാനയുടെ വിവാഹമോചന കേസ് കോടതിയുടെ പരിഗണനയിലാണ്.
തിങ്കളാഴ്ച രാത്രിയാണ് വീടിന്റെ സ്റ്റെയർകേസിൽ ഷഹാനയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് തൊട്ടുമുമ്പ് ഷഹാനയും അരുണും തമ്മിൽ മർദ്ദനം നടന്നതായി പോലീസ് സ്ഥിരീകരിച്ചു.
ഇരുവരും തമ്മിലുള്ള കയ്യാങ്കളിയുടെ തെളിവുകൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.
സുഹൃത്തുക്കൾക്കൊപ്പം മൊബൈൽ ഫോണിൽ ഫോട്ടോ എടുത്തതിനെ ചൊല്ലിയായിരുന്നു തർക്കം. ഈ വഴക്കാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പോലീസ് കരുതുന്നു.
മൃതദേഹം കണ്ടെത്തിയപ്പോൾ കാൽമുട്ടുകൾ മടങ്ങിയ നിലയിലായിരുന്നു. ശരീരത്തിൽ മുറിവുകളും രക്തം വാർന്ന പാടുകളും കണ്ടെത്തിയിരുന്നു.
ബന്ധുക്കൾ മരണത്തിൽ കൊലപാതക ആരോപണം ഉന്നയിച്ചിട്ടുണ്ട്. കേസിൽ ശാസ്ത്രീയ പരിശോധനകൾ തുടരുമെന്ന് പോലീസ് അറിയിച്ചു.


