എറണാകുളം മരട് കുണ്ടന്നൂരിൽ നവജാതശിശുവിനെ തട്ടുകടയിൽ ഉപേക്ഷിക്കാൻ ശ്രമം നടന്നു. സംഭവത്തിൽ കുഞ്ഞിന്റെ അമ്മയെയും സഹായിച്ച സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.
അരൂർ-ഇടപ്പള്ളി ദേശീയപാതയിൽ കുണ്ടന്നൂരിൽ ഫോറം മാളിന് സമീപമാണ് സംഭവം. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് ആൺകുഞ്ഞിനെ തട്ടുകടയിലെ ബെഞ്ചിൽ ഉപേക്ഷിച്ചത്.
യുവതിയുടെ സുഹൃത്തായ മിഥുനാണ് പോലീസിൽ വിവരം അറിയിച്ചത്. വഴിയിലൂടെ പോകുമ്പോൾ കുഞ്ഞിനെ കണ്ടു എന്നാണ് ഇയാൾ ആദ്യം പോലീസിനോട് പറഞ്ഞത്. എന്നാൽ, പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ സത്യം പുറത്തുവന്നു.
അഞ്ജു എന്ന യുവതിയാണ് പ്രസവിച്ച ശേഷം കുഞ്ഞിനെ ഉപേക്ഷിക്കാൻ ശ്രമിച്ചത്. കുഞ്ഞിനെ വളർത്താൻ സാധിക്കാത്ത സാഹചര്യമാണെന്ന് യുവതി മൊഴി നൽകി.
കുഞ്ഞ് സുരക്ഷിതനായിരിക്കാൻ വേണ്ടിയാണ് തട്ടുകടയിൽ വെച്ചതെന്ന് യുവതി പോലീസിനോട് പറഞ്ഞു.
കുഞ്ഞിനെ തട്ടുകടയിൽ ഉപേക്ഷിക്കാൻ മിഥുൻ സഹായിക്കുകയായിരുന്നു. പോലീസ് കൺട്രോൾ റൂമിൽ വിളിച്ചറിയിക്കാനും അഞ്ജു മിഥുന്റെ സഹായം തേടി.
എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. കുഞ്ഞിനെ പിന്നീട് അമ്മത്തൊട്ടിലിലേക്ക് മാറ്റി. മരട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവതിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.


