സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി ‘കേരളം’ എന്നാക്കി മാറ്റുന്ന നിർണായക ബിൽ ലോക്സഭ പാസാക്കി. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനിടയിലാണ് സഭ ബിൽ അംഗീകരിച്ചത്.
ചർച്ചകൾക്ക് അവസരം നൽകാതെയാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി ആണ് സഭയിൽ ബിൽ അവതരിപ്പിച്ചത്. കോൺഗ്രസ് എംപിമാരുടെ എതിർപ്പുകളെ തുടർന്ന് ഇന്നലെ പാസാക്കാൻ സാധിച്ചിരുന്നില്ല. വെറും ആറു മിനിറ്റ് കൊണ്ടുളള നടപടികളിലൂടെയാണ് ബിൽ പാസായത്.
2024 ജൂൺ 24-നാണ് കേരള നിയമസഭ ഇതുസംബന്ധിച്ച പ്രമേയം പാസാക്കിയത്. അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. ഭരണഘടനയുടെ ഒന്നാം പട്ടികയിൽ ഭേദഗതി വരുത്താനാണ് തീരുമാനം.
ആർട്ടിക്കിൾ 3 പ്രകാരമുള്ള നടപടികളാണ് ഇപ്പോൾ കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്നത്. മലയാളത്തിൽ നമ്മുടെ സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നുതന്നെയാണ്. ഇത് ഔദ്യോഗിക രേഖകളിൽ പൂർണ്ണമായി പ്രാബല്യത്തിൽ വരും.


