KERALA NEWS TODAY- കോട്ടയം : ചെങ്ങന്നൂരിൽ അമ്മ ബക്കറ്റിൽ ഉപേക്ഷിച്ച നവജാത ശിശു ജീവിതത്തിലേക്ക് തിരിച്ചുവരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. ആശുപത്രിയിൽ എത്തിച്ചപ്പോൾ ഉണ്ടായിരുന്ന ആരോഗ്യ നിലയിൽ നിന്ന് ഒരുപാട് മെച്ചപ്പെട്ടു.
മഞ്ഞനിറം മാറിത്തുടങ്ങിയിട്ടുണ്ട്. നവജാത ശിശുക്കൾ കഴിക്കുന്ന ഭക്ഷണം കഴിക്കുന്നുണ്ട്. മുഖത്ത് പ്രസരിപ്പും സന്തോഷവും പ്രകടമായിട്ടുണ്ട്.
കുട്ടി ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിന്റെ ലക്ഷണമായാണ് ആശുപത്രി അധികൃതർ ഇതിനെ കാണുന്നത്.
കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിലെ അതിതീവ്രപരിചരണ വിഭാഗത്തിലാണ് കുട്ടിയുള്ളത്.
മാസം തികയാതെ ഉണ്ടായതും ഭാരക്കുറവുമാണ് കുട്ടിയുടെ പ്രധാന പ്രശ്നം. ആന്തരികാവയവങ്ങളുടെ വളർച്ചക്കുറവ് ആരോഗ്യനിലയെ ബാധിക്കാൻ സാധ്യതയുണ്ട്.
ഇക്കാര്യങ്ങൾ പരിശോധിച്ചു വരികയാണ്. രണ്ട് ആഴ്ചയെങ്കിലും കഴിഞ്ഞെങ്കിൽ മാത്രമേ കുട്ടിയെ വാർഡിലേക്കു മാറ്റാൻ കഴിയൂ.
വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാർ കുട്ടിയെ പരിശോധിക്കുന്നുണ്ട്.
നിലവിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും എന്നാൽ പൂർണ ആരോഗ്യനിലയിൽ എത്തിയെന്നു പറയാറായിട്ടില്ലെന്നും കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് ഡോ. കെ.പി. ജയപ്രകാശ് പറഞ്ഞു.