National News-ന്യൂഡൽഹി: പുതിയ പാർലമെന്‍റ് മന്ദിരം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാവിലെ ഏഴരയോടെ തുടങ്ങിയ പൂജ ചടങ്ങുകളില്‍ പ്രധാനമന്ത്രിയും പങ്കെടുത്തു. സ്പീക്കറുടെ ഇരിപ്പിടത്തിന് മുകളിൽ ചെങ്കോൽ സ്ഥാപിച്ച പ്രധാനമന്ത്രി, വിളക്ക് കൊളുത്തിയാണ് പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചത്. തുടര്‍ന്ന് അദ്ദേഹം ഇരു ചേംബറുകളിലും സന്ദർശിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. 21 ആത്മീയ ആചാര്യന്മാരാണ് പൂജകളുടേയും പ്രാര്‍ത്ഥനകളുടേയും ഭാഗമായത്. ചടങ്ങുകളില്‍ പങ്കെടുക്കുന്ന പുരോഹിതരെ അധിനം എന്നാണ് വിളിക്കുന്നത്. ധര്‍മ്മപുരം, തിരുവാടുതുറൈ മുതലായ പ്രദേശങ്ങളില്‍ നിന്നാണ് പുരോഹിതരെത്തിയത്. ധര്‍മപുരം അധീനം, പളനി അധീനം, വിരുതാജലം അധീനം, തിരുകോയിലൂര്‍ അധീനം തുടങ്ങിയവയുടെ മഠാധിപതികള്‍ ഉള്‍പ്പെടെയാണ് ചടങ്ങിൻ്റെ ഭാഗമാകുന്നത്. പ്രധാനമന്ത്രിയ്‌ക്കൊപ്പം ലോക്‌സഭാ സ്പീക്കര്‍ ഓം ബില്‍ളയും പൂജാ ചടങ്ങുകളില്‍ പങ്കെടുത്തു.
പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ പൂജകള്‍ നടത്തിയശേഷമാണ് ചെങ്കോല്‍ പാര്‍ലമെന്റിനകത്ത് ലോക്‌സഭാ സ്പീക്കറുടെ ഇരിപ്പടത്തിന് സമീപം പ്രധാനമന്ത്രി സമര്‍പ്പിച്ചത്. മേളങ്ങളുടേയും പ്രാര്‍ത്ഥനകളുടേയും അകമ്പടിയോടെയാണ് പ്രധാനമന്ത്രി ചെങ്കോല്‍ സ്ഥാപിച്ചത്. ശേഷം പ്രധാനമന്ത്രിയും ലോക്‌സഭാ സ്പീക്കറും ഭദ്രദീപത്തിന് തിരികൊളുത്തി. ചെങ്കോലില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ച് പ്രധാനമന്ത്രി കൈകൂപ്പി തൊഴുതു. ശേഷം പ്രധാനമന്ത്രി പുരോഹിതരെ വണങ്ങുകയും അനുഗ്രഹം സ്വീകരിക്കുകയും ചെയ്തു. തമിഴ്‌നാട്ടില്‍ നിന്നെത്തിയ ശൈവമഠ പുരോഹിതര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസിതിയില്‍ വച്ചാണ് ചെങ്കോല്‍ കൈമാറിയിരുന്നത്.
National News