Latest Malayalam News - മലയാളം വാർത്തകൾ

അരിക്കൊമ്പൻ്റെ ദൃശ്യങ്ങൾ പകർത്താൻ ഡ്രോൺ പറത്തി; യൂട്യൂബർ പോലീസ് പിടിയിൽ

Kerala News Today-കമ്പം: കേരള അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിലെ കമ്പം ടൗണിലിറങ്ങി പരാക്രമം നടത്തിയശേഷം പുളിമരത്തോട്ടത്തിൽ നിലയുറപ്പിച്ച കാട്ടാന അരിക്കൊമ്പൻ്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച യൂട്യൂബറെ പോലീസ് അറസ്റ്റ് ചെയ്തു. ചിന്നമന്നൂർ സ്വദേശിയാണ് പിടിയിലായത്. പുളിമരത്തോട്ടത്തിൽ നിലയുറപ്പിച്ചിരുന്ന ആന ഡ്രോൺ പറത്തിയതിനെ തുടർന്ന് തിരിച്ചിറങ്ങി ജനവാസ മേഖലക്ക് സമീപത്തെ കൃഷിത്തോട്ടത്തിൽ നിലയുറപ്പിച്ചിരുന്നു. പുളിമരത്തോട്ടത്തിൽവെച്ച് മയക്കുവെടി വെച്ച് അരിക്കൊമ്പനെ പിടികൂടാനുള്ള വനംവകുപ്പിൻ്റെ പദ്ധതിയാണ് ഇതോടെ പാളിയത്.

നിലവിൽ കമ്പത്തെ തെങ്ങിൻ തോപ്പിന് സമീപം നിലയുറപ്പിച്ചിരിക്കുകയാണ് അരിക്കൊമ്പൻ. വനംവകുപ്പ് ഉദ്യോഗസ്ഥർ ആനയെ പിന്തുടർന്ന് സ്ഥലം വളഞ്ഞിരിക്കുകയാണ്. തമിഴ്നാടിന്‍റെ അരിക്കൊമ്പൻ ദൗത്യം നാളെ അതിരാവിലെ തുടങ്ങും. അരിക്കൊമ്പൻ പ്രശ്നക്കാരനാണെന്നും ഇനിയും ജനവാസമേഖലയിൽ ഇറങ്ങിയാൽ മനുഷ്യജീവന് ഭീഷണിയാകുമെന്നുമാണ് തമിഴ്നാട് വനംവകുപ്പിൻ്റെ ഉത്തരവിൽ പറയുന്നത്.

വൈൽഡ് ലൈഫ് നിയമം1972 ൻ്റെ 11(എ) വകുപ്പ് പ്രകാരം മയക്കുവെടിവച്ച് ഉൾക്കാട്ടിലേക്ക് മാറ്റാനാണ് നീക്കം. ഡോ. കലൈവാണൻ, ഡോ. പ്രകാശ് എന്നിവർ നേതൃത്വം നൽകുന്ന വെറ്ററിനറി ഡോക്ടർമാരുടെ സംഘമാകും അരിക്കൊമ്പനെ മയക്കുവെടി വയ്ക്കുക. ശേഷം മേഘമല, വെള്ളമലയിലെ വരശ്നാട് താഴ്വരയിലേക്കാകും ആനയെ മാറ്റുക. ശ്രീവില്ലിപുത്തൂർ-മേഘമലെ ടൈഗർറിസർവിൻ്റെ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററിനാണ് ദൗത്യ ചുമതല. ഭൗത്യസംഘത്തിൽ മൂന്ന് കുങ്കിയാനകൾ, പാപ്പാന്മാർ, ഡോക്ടർമാരുടെ സംഘം, വിവിധ സേനാവിഭാഗങ്ങൾ എന്നിവരുണ്ടാകും.

 

 

 

 

 

Kerala News Today

 

Leave A Reply

Your email address will not be published.