Latest Malayalam News - മലയാളം വാർത്തകൾ

ഷഹാനയുടെ മരണം: സ്ത്രീധനം ആവശ്യപ്പെട്ടപ്പോൾ മതപണ്ഡിതർ മൗനം പാലിച്ചത് കുറ്റകരമെന്ന് സ്പീക്കർ

KERALA NEWS TODAY KANNUR:കണ്ണൂർ: രാജ്യത്തെ ന്യൂനപക്ഷങ്ങൾ അരക്ഷിതാവസ്ഥയിലാണെന്നും സ്ത്രീധനത്തിന്റെ പേരിൽ ആത്മഹത്യ ചെയ്ത ഡോ. ഷഹാനയുടെ മരണത്തിൽ മതപണ്ഡിതർ മൗനം പാലിച്ചത് കുറ്റകരമാണെന്നും സ്പീക്കർ എഎൻ ഷംസീർ പറഞ്ഞു. ദേശീയ ന്യൂനപക്ഷ ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി കണ്ണൂർ ജില്ലാ പഞ്ചായത്ത് ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.മുസ്ലീം മതനിയമപ്രകാരം സ്ത്രീധനം വാങ്ങുന്നത് കുറ്റകരമാണ്. വിവാഹം കഴിക്കാനിരിക്കുന്ന യുവാവിന്റെ മാതാപിതാക്കൾ സ്ത്രീധനം വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ മതപണ്ഡിതർ മൗനം പാലിക്കുകയായിരുന്നു. ഈ മൗനമാണ് യുവതിയുടെ ആത്മഹത്യയിലേക്കെത്തിയത്. സത്യം തുറന്ന് പറഞ്ഞതിന്റെ പേരിൽ പലപ്പോഴും താൻ വേട്ടയാടപ്പെട്ടിട്ടുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു. ഏതു മതവിഭാഗത്തിൽപെട്ടവരായാലും സ്ത്രീധനം ചോദിച്ചെത്തുന്നവരോട് നോ പറയാൻ സമൂഹം തയ്യാറാകണമെന്ന് ഷംസീർ പറഞ്ഞു.വർത്തമാന ഇന്ത്യയിൽ ന്യൂനപക്ഷ വിഭാഗങ്ങൾ സുരക്ഷിതരല്ലെന്നും സ്പീക്കർ പറഞ്ഞു. മുഖ്യധാരാ ന്യൂനപക്ഷമായ മുസ്ലിം, ക്രിസ്ത്യൻ വിഭാഗക്കാർക്ക് വേണ്ടത്ര പരിഗണന കിട്ടുന്നില്ല. അവർക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന അവകാശങ്ങൾ ഓരോന്നായി കേന്ദ്ര സർക്കാർ ഇല്ലാതാക്കുക്കുകയാണ്. രാജ്യത്തെ വംശീയ ആധിപത്യത്തിലേക്കു കൊണ്ടുപോവാനാണ് ശ്രമം നടക്കുന്നത്. ഇതിനെതിരെ പ്രതിഷേധിക്കാൻ നമുക്കാവണം. ഭരണഘടനയുടെ അടിസ്ഥാനശിലയിൽ മാറ്റം വരുത്താൻ ഒരു ഭൂരിപക്ഷത്തിനും കഴിയില്ല. വർഗീയത ഏതു പക്ഷത്തായാലും അതിനെ പൂർണമായും തള്ളിക്കളയാൻ കഴിയണം. അസാധാരണ പ്രക്രിയയിലൂടെ രാജ്യത്തിന്റെ പേരു മാറ്റാൻ വരെ ശ്രമം നടക്കുന്നു. രാജ്യത്തെ ഉന്നത വിദ്യാഭ്യാസമേഖലയിൽ ന്യൂനപക്ഷത്തിന്റെ കൊഴിഞ്ഞുപോക്ക് നടക്കുകയാണെന്നും ഇതിനെ‌ക്കുറിച്ചുള്ള ചർച്ച നടക്കണമെന്നും സ്പീക്കർ പറഞ്ഞു.

Leave A Reply

Your email address will not be published.