Latest Malayalam News - മലയാളം വാർത്തകൾ

അരുംകൊല നടന്ന ഹോട്ടല്‍മുറിയില്‍ ഷിബിലിയും ഫര്‍ഹാനയും; കോഴിക്കോട്ട് തെളിവെടുപ്പ്

KERALA NEWS TODAY – കോഴിക്കോട്: സിദ്ദിഖ് കൊലക്കേസില്‍ പ്രതികളുമായി ബുധനാഴ്ചയും തെളിവെടുപ്പ്.
കൊലപാതകം നടന്ന കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഡി കാസ ഇന്‍ ഹോട്ടലിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്.

സിദ്ദിഖ് കൊലക്കേസിലെ പ്രധാനപ്രതികളായ ഷിബിലി, ഫര്‍ഹാന എന്നിവരുമായി രാവിലെ പത്തുമണിയോടെയാണ് തിരൂരില്‍നിന്നുള്ള പോലീസ് സംഘം എരഞ്ഞിപ്പാലത്തെ ഹോട്ടലിലെത്തിയത്. ഷിബിലിയെ മാത്രം ആദ്യം വാഹനത്തില്‍നിന്ന് പുറത്തിറക്കി.
തുടര്‍ന്ന് ഷിബിലിയുമായി കൊലപാതകം നടന്ന ‘ജി-04’ മുറിയിലേക്ക് അന്വേഷണസംഘം പോയി.
ഈ സമയം ഫര്‍ഹാന മറ്റൊരു പോലീസ് വാഹനത്തില്‍ ഇരിക്കുകയായിരുന്നു. ഷിബിലിയുമായുള്ള തെളിവെടുപ്പ് പൂര്‍ത്തിയാക്കിയശേഷം ഫര്‍ഹാനയെയും ഹോട്ടല്‍മുറിയിലെത്തിച്ച് തെളിവെടുപ്പ് നടത്തും. ഇരുവരുടെയും മൊഴികളില്‍ വൈരുദ്ധ്യമുണ്ടോ എന്ന് കണ്ടെത്താനാണ് രണ്ടുപേരെയും പ്രത്യേകമായി മുറികളിലെത്തിച്ച് പരിശോധന നടത്തുന്നത്.

പ്രതികള്‍ ഇലക്ട്രിക് കട്ടറും ട്രോളി ബാഗുകളും വാങ്ങിയ കടകളിലും ബുധനാഴ്ച തെളിവെടുപ്പുണ്ടാകും.
സിദ്ദിഖിനെ കൊലപ്പെടുത്തിയശേഷം മൃതദേഹം മുറിക്കാനായി കോഴിക്കോട് നഗരത്തിലെ കടയില്‍നിന്നാണ് പ്രതികള്‍ ഇലക്ട്രിക് കട്ടര്‍ വാങ്ങിയത്.
മൃതദേഹം കൊണ്ടുപോകാനായി ട്രോളി ബാഗുകളും വാങ്ങിയിരുന്നു. ഇവിടങ്ങളിലും ബുധനാഴ്ച തെളിവെടുപ്പ് നടത്തുമെന്നാണ് പോലീസ് നല്‍കുന്നവിവരം.

കഴിഞ്ഞദിവസം മൃതദേഹം ഉപേക്ഷിച്ച അട്ടപ്പാടി ചുരത്തിലും ചെര്‍പ്പുളശ്ശേരിയിലെ ഫര്‍ഹാനയുടെ വീട്ടിലും തെളിവെടുപ്പ് നടത്തിയിരുന്നു.
അട്ടപ്പാടി ചുരത്തിലെ തെളിവെടുപ്പിനിടെ പ്രതികള്‍ ഉപേക്ഷിച്ച സിദ്ദിഖിന്റെ മൊബൈല്‍ഫോണും കണ്ടെടുത്തു. ഫര്‍ഹാനയുടെ വീട്ടില്‍ നടത്തിയ തെളിവെടുപ്പില്‍ കൊലപാതകസമയത്ത് ധരിച്ച വസ്ത്രങ്ങള്‍ കത്തിച്ചതിന്റെ അവശിഷ്ടങ്ങളും കണ്ടെടുത്തിരുന്നു.

Leave A Reply

Your email address will not be published.