Latest Malayalam News - മലയാളം വാർത്തകൾ

‘കള്ളപ്പണം ചിലവഴിക്കാനാണ് പലരും സിനിമയിൽ വരുന്നത്’: ജി സുധാകരൻ

Kerala News Today-ആലപ്പുഴ: കള്ളപ്പണം ചെലവാക്കാനാണ് പലരും സിനിമരം​ഗത്തേക്ക് വരുന്നതെന്ന് മുൻമന്ത്രി ജി സുധാകരൻ. മലയാള സിനിമ മേഖലയിലേക്ക് കോടിക്കണക്കിന് പണമാണ് ഒഴുകുന്നത്. ഇതിൻ്റെ ഉറവിടം എവിടെ നിന്നാണെന്ന് ആർക്കും അറിയില്ല. നടീ നടന്മാർ കോടിശ്വരന്മാരാകുന്നു. പലരും മയക്കുമരുന്നിന് അടിമകളാണ്. ജോൺ എബ്രഹാം സ്മാരകസമിതി സംഘടിപ്പിച്ച അനുസ്മരണവും കവിയരങ്ങും ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മലയാളത്തിലിപ്പോൾ നല്ല സിനിമകൾ കുറവാണ്. ആസുരശക്തികൾ ജയിച്ചു കൊടിപാറിക്കുന്നതാണ് നമ്മുടെ സിനിമകളിൽ കൂടുതലും കാണുന്നത്. വിഭ്രാന്തമായ മായികലോകത്തേക്ക് ജനങ്ങളെ കൊണ്ടുപോകുന്ന തരത്തിലുള്ളവ. ചിലവ് കുറഞ്ഞതും കഥയുള്ളതുമായ സിനിമകളുണ്ടാകണം. സമൂഹത്തിൻ്റെ ക്രിയാത്മകവും സോദ്ദേശ്യപരവുമായ വികസനത്തിനായി സിനിമയെ ഉപയോഗിച്ചെന്നതാണ് ജോൺ എബ്രഹാമിൻ്റെ സവിശേഷത. സാമൂഹിക പ്രതിബദ്ധതയും കലാമൂല്യവും ഉള്ളവയാണ് അദ്ദേഹത്തിൻ്റെ സിനിമകൾ,’ സുധാകരൻ പറഞ്ഞു.

നടന്മാരായ ശ്രീനാഥ് ഭാസി, ഷെയ്ൻ നിഗം എന്നിവരുടെ വിലക്കുമായി ബന്ധപ്പെട്ട് ഉയർന്ന ചർച്ചകളാണ് മലയാള സിനിമയിലെ ലഹരി ഉപയോഗത്തിലേയ്ക്ക് വിരൽ ചൂണ്ടിയത്. ഇരുവരും നിർമ്മാതാക്കളുമായി സഹകരിക്കുന്നില്ലെന്ന് വ്യക്തമാക്കിയായിരുന്നു സിനിമാ സംഘടനകൾ സംയുക്തമായി വിലക്കേർപ്പെടുത്തിയത്. ലഹരി ഉപയോഗിക്കുന്ന താരങ്ങളെ വിലക്കാനും അവരുടെ സിനിമകളുമായി സഹകരിക്കാതിരിക്കാനും താരസംഘടനയായ ‘അമ്മ’യുടെ സഹായം നിർമ്മാതാക്കൾ തേടിയിരുന്നു. സിനിമയിലുള്ള വിവിധ സംഘടനകൾ ലഹരി ഉപയോഗത്തിനെതിരെ രംഗത്തെത്തുകയും നടപടി സ്വീകരിക്കുകയും ചെയ്ത സാഹചര്യത്തിൽ എക്സൈസും പോലീസും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

 

 

 

 

 

 

Kerala News Today

Leave A Reply

Your email address will not be published.