Latest Malayalam News - മലയാളം വാർത്തകൾ

റിൻഷ മറിയത്തിന്റെ വിവാഹം നടക്കേണ്ടത് ഇന്ന്, പക്ഷെ കൈപിടിക്കാൻ മജീദ് ഇല്ല; നൊമ്പരമായി ശബ്ദസന്ദേശം

KERALA NEWS TODAY MALAPPURAM:മലപ്പുറം: മകളുടെ വിവാഹപന്തലിലേക്ക് എത്തിയത് പിതാവിന്റെ ചലനമറ്റ ശരീരം. മലപ്പുറം മഞ്ചേരിയിൽ ഇന്നലെയുണ്ടായ വാഹനാപകടത്തിൽ മരിച്ച മജീദിന്റെ മകൾ റിൻഷ മറിയത്തിന്റെ നിക്കാഹായിരുന്നു ഇന്ന് നടക്കേണ്ടിയിരുന്നത്. വിവാഹത്തിനായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയ പുറത്തുപോയ മജീദ് ഓടിച്ചിരുന്ന ഓട്ടോയും ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനവും തമ്മിൽ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഓട്ടോറിക്ഷയിലുണ്ടായിരുന്ന നാലുപേ‍‍ർ സംഭവസ്ഥലത്തുതന്നെ മരിച്ചു.നാല് ആൺമക്കളും ഒരു മകളും ഭാര്യയും ഉൾപ്പെടെ ആറംഗ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു മജീദ്. ഉപ്പയുടെ മരണം വിശ്വസിക്കാനാകാതെ റിൻഷയുടെ സഹോദരങ്ങൾ ആശുപത്രിയിൽ വെച്ച് പൊട്ടികകരയുമ്പോൾ കണ്ടു നിന്നവർക്കും തേങ്ങലടക്കാനായില്ല.വർഷങ്ങളായി മഞ്ചേരിയിൽ ഓട്ടോ ഓടിക്കുന്ന മജീദ്, കിഴക്കേതലയുൾപ്പെടെയുള്ള മഞ്ചേരിയിലെ ഒട്ടുമിക്ക പ്രദേശത്തുകാർക്കും സുപരിചതിനാണ്. മഞ്ചേരി ബസ് സ്റ്റാന്റിന് സമീപമുള്ള യതീംഖാന ഓട്ടോ ട്രാക്കിലാണ് മജീദ് ഓട്ടോ ഇടാറുള്ളത്. ഏതൊരു ആവശ്യങ്ങൾക്കും ആദ്യം വിളിക്കുന്നത് മജീദിനെയായിരുന്നു. അപകടം നടന്ന ദിവസവും പതിവുപോലെ പരിചയത്തിലാണ് മജീദിനെ വിളിച്ചത്. ഈ യാത്രയാണ് അപകടത്തിൽ കലാശിച്ചത്. മകളുടെ നിക്കാഹിന് സുഹൃത്തുക്കളെ ക്ഷണിച്ചുകൊണ്ടുള്ള ശബ്ദസന്ദേശം ഇപ്പോഴും ഒരു നൊമ്പരമായി തുടരുകയാണ്.ഇന്നലെ, മഞ്ചേരി ചെട്ടിയങ്ങാടിയിൽ കർണ്ണാടകയിൽ നിന്നുള്ള ശബരിമല തീർഥാടകർ സഞ്ചരിച്ച ബസും മജീദ് ഓടിച്ച ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ചുപേരാണ് മരിച്ചത്. അഞ്ചുപേർക്ക് പരിക്കുമുണ്ട്. ഓട്ടോ ഡ്രൈവറായ പയ്യനാട് തടപ്പറമ്പ് സ്വദേശി പുതുപ്പറമ്പിൽ അബ്ദുൽ മജീദ് (55), ഓട്ടോ യാത്രക്കാരായ പുല്ലൂർ കിഴക്കേത്തല സ്വദേശി മുഹ്‌സിന (34) സഹോദരി കരുവാരക്കുണ്ട് വെളയൂർ മുഹമ്മദ് റിയാസിന്റെ ഭാര്യ തസ്‌നീമ (33), മക്കളായ റൈഹ ഫാത്തിമ (4), റിൻഷാ ഫാത്തിമ (12) എന്നിവരാണ് മരിച്ചത്.

Leave A Reply

Your email address will not be published.