Latest Malayalam News - മലയാളം വാർത്തകൾ

മറുനാടൻ മലയാളി അടക്കമുള്ള മാധ്യമങ്ങൾക്ക് പിന്തുണയുമായി രമേശ് ചെന്നിത്തല

Kerala News Today-തിരുവനന്തപുരം: മറുനാടൻ മലയാളി അടക്കമുള്ള മാധ്യമങ്ങൾക്കെതിരെ കേരളത്തിൽ നടക്കുന്ന മാധ്യമ വേട്ടക്കെതിരെ പ്രതികരിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
മറുനാടൻ മലയാളിയെ ശ്വാസം മുട്ടിക്കാൻ ശ്രമിക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു.
പരാതി ഉണ്ടെങ്കിൽ അതിനെതിരെ നിയമപരമായാണ് നേരിടേണ്ടത്.
അതിന് പകരം അവരെ ശ്വാസം മുട്ടിക്കാനും ബുദ്ധിമുട്ടിക്കാനുള്ള നീക്കം കേരളം പോലൊരു സംസ്ഥാനത്ത് ഒരിക്കലും അനുവദിച്ചു കൊടുക്കാൻ സാധിക്കുന്നതല്ലെന്ന് ചെന്നിത്തല വ്യക്തമാക്കി.

മാധ്യമങ്ങൾ ഞങ്ങൾക്കെതിരെ വിമർശിക്കാറുണ്ട്. അങ്ങനെ വിമർശിക്കുമ്പോൾ അവരെ കല്ലെറിയാനും അവരെ അറസ്റ്റു ചെയ്യാനും കേസടുക്കാനുമുള്ള ഒരു നീക്കങ്ങളും ഞങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
മറുനാടനും എഡിറ്റർ ഷാജൻ സ്കറിയക്കുമെതിരെ നടക്കുന്ന കേസുകളിലും സൈബർ ആക്രമണങ്ങളും ചൂണ്ടിക്കാട്ടിയാണ് ചെന്നിത്തലയുടെ പ്രതികരണം.
കേരളം ഒരിക്കലും കണ്ടിട്ടില്ലാത്താ മാധ്യമ വേട്ടയാണ് ഇപ്പോൾ സംസ്ഥാനത്ത് നടക്കുന്നതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

സർക്കാറിൻ്റെ അഴിമതികളും കൊള്ളരുതായ്മകളും പുറത്തു കൊണ്ടുവരുന്ന മാധ്യമങ്ങളുടെ വാമൂടി കെട്ടാനാണ് ശ്രമം നടക്കുന്നത്.
മാധ്യമ പ്രവർത്തകർക്കെതിരെ കേസെടുക്കുക. അങ്ങനെ കേസെടുത്താൽ പിന്നെ മാധ്യമ പ്രവർത്തകർ എങ്ങനെ റിപ്പോർട്ടു ചെയ്യും.
വാർത്തകൾ റിപ്പോർട്ടു ചെയ്യുക എന്നതാണ് അവരുടെ ജോലി. അവർക്കെതിരെ കേസെടുക്കാൻ പോലീസും സർക്കാറും രംഗത്തു വരികയാണ്.
ഏതുവാർത്തയും റിപ്പോർട്ട് ചെയ്യാനുള്ള അധികാരവും അവകാശവും ഇവിടുത്തെ മാധ്യമങ്ങൾക്കുണ്ട്.
ഇവിടെ സംഭവിക്കുന്നത് സർക്കാറിൻ്റെ അഴിമതി, ക്രൂരതകൾ, ഇല്ലാത്ത ബിരുദം ഉണ്ട് എന്ന് പറയുക, വ്യാജ നിയമനങ്ങൾ തുടങ്ങിയ കാര്യങ്ങൾ പുറത്തു കൊണ്ടുവരുന്നവർക്കെതിരെയുമുള്ള നീക്കമാണ്. ഇത് തീർത്തും അപകടകരമാണെന്നും ചെന്നിത്തല പറഞ്ഞു.

ജനാധിപത്യത്തിൽ മാധ്യമപ്രവർത്തകരുടെ പങ്ക് വളരെ വലുതാണ്. മാധ്യമപ്രവർത്തകരാണ് ജനങ്ങളെ കൂടുതൽ വിവരങ്ങൾ അറിയിക്കുന്നത്.
സർക്കാറിന് ഹിതകരമല്ലാത്ത വാർത്തകൾ മറച്ചുവെക്കാണ് മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്താൻ ശ്രമിക്കുന്നത്.
ഇതിൻ്റെ പിന്നിൽ മുഖ്യമന്ത്രിയും സർക്കാറും മാത്രമല്ല.
മുഖ്യമന്ത്രിക്ക് ഹിതകരമല്ലാത്ത വാർത്തകൾ കൊണ്ടുവരുന്നവരെ നിലക്കു നിർത്താൻ ശ്രമിക്കുന്നതാണ് ഇപ്പോൾ കണ്ടു വരുന്നത്.
സിപിഎമ്മിൻ്റെ അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരി ഡൽഹിയിലെ മാധ്യമവേട്ടക്കെതിരെ സംസാരിക്കുമ്പോഴും കേരളത്തിലെ മാധ്യമ വേട്ടക്കെതിരെ മിണ്ടിയില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

നരേന്ദ്ര മോദിയും പിണറായി വിജയനും ഒരുപോലെ തങ്ങൾക്ക് ഇഷ്ടമില്ലാത്ത മാധ്യമപ്രവർത്തകരെ നിശബ്ദരാക്കുകയാണ്. ഈ നടപടി ശരിയല്ല.
ഒരു വാർത്ത റിപ്പോർട്ടു ചെയ്തതിൻ്റെ പേരിൽ ഏഷ്യാനെറ്റിലെ മാധ്യമപ്രവർത്തകയ്‌ക്കെതിരെ കേസെടുത്തു.
നേരത്തെ മയക്കുമരുന്നു വാർത്ത റിപ്പോർട്ടു ചെയ്തതിൻ്റെ പേരിലും കേസെടുത്തിരുന്നു.
വിനു വി ജോൺ അടക്കമുള്ള ആളുകൾക്കെതിരെ ന്യൂസ് അവറിൽ സംസാരിച്ചതിൻ്റെ പേരിലും കേസെടുത്തു.
ഏറ്റവും ഒടുവിലായാണ് മറുനാടൻ മലയാളിക്കെതിരെയായ നീക്കമെന്നും ചെന്നിത്തല പറഞ്ഞു.

കേരളത്തിൽ പുതിയൊരു സംസ്ക്കാരം വളർത്തിയെടുക്കാനാണ് ശ്രമിക്കുന്നത്. സിപിഎം പാർട്ടി സെക്രട്ടറിയും ഇതിനെ പിന്തുണക്കുന്നു.
അഖില നന്ദകുമാറിൻ്റെ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ പുറത്തുവരവേയാണ് ഗൂഢാലോചനാ സിദ്ധാന്തവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്തുവരുന്നത്. കേസ് അന്വേഷിക്കുന്നതിന് മുമ്പ് എങ്ങനെയാണ് ഗോവിന്ദൻ ഗൂഢാലോചനയാണെന്ന് പറയുന്നത്.
സ്വതന്ത്ര മാധ്യമ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന നിലയിലേക്ക് കേരളം മാറുന്നു എന്നതാണ് അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു. ഇത് ഏകാധിപത്യത്തിൻ്റെ സ്വരമാണ്.
ഇതിനെതിരെ എല്ലാവരും രംഗത്തു വരണം.

മാധ്യമങ്ങളെയും വാമൂടികെട്ടി എന്ത് അഴിമതിയും കാണിക്കാമെന്ന നിലയിലാണ് സർക്കാർ മുന്നോട്ടു പോകുന്നത്.
ഇപ്പോൾ, എ ഐ ക്യാമറയുമായി ബന്ധപ്പെട്ടും കെ ഫോണുമായി ബന്ധപ്പെട്ടു സർക്കാറിൻ്റെ അഴിമതി കഥകൾ പുറത്തുവന്നു.
ഇതിൽ പ്രതിപക്ഷ നേതാക്കൾക്കെതിരെയും കേസെടുത്തു. ഇതെല്ലാം അസഹിഷ്ണുതയാണ്.
പൂച്ചെണ്ടുകൾ മാത്രമല്ല, കല്ലേറും ഭരണക്കാർക്കെതിരെ ഉണ്ടാകും.
അതുകൊണ്ട് കേസെടുത്തു നിശബ്ധമാക്കാം എന്ന കരുതരുതെന്നും ചെന്നിത്തല പറഞ്ഞു.
ഞാൻ പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ അഞ്ച് വിജിലൻസ് കേസ് എനിക്കെതിരെ എടുത്തു.
അതുകൊണ്ടൊന്നും സർക്കാറിനെ എതിർക്കുന്നതിൽ നിന്നും കൊള്ളകളെ ചെറുക്കുന്നതിൽ നിന്നും താൻ പിന്നോട്ടു പോയില്ലെന്നും ചെന്നിത്തല പറഞ്ഞു.

 

 

 

 

 

 

Kerala News Today

Leave A Reply

Your email address will not be published.