Latest Malayalam News - മലയാളം വാർത്തകൾ

മരം മുറിച്ചത് പട്ടയഭൂമിയില്‍ നിന്നു തന്നെ; പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കും- വനം മന്ത്രി

KERALA NEWS TODAY – കോഴിക്കോട്: മുട്ടില്‍ മരം മുറിക്കേസില്‍ മരം മുറിച്ചത് പട്ടയഭൂമിയില്‍ നിന്നെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍.
പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പ് വരുത്താനാണ് പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിച്ചതെന്നും മന്ത്രി എകെ ശശീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഒരു ഉത്തരവിനെ തെറ്റായി വ്യാഖാനിച്ചുകൊണ്ടാണ് മുട്ടില്‍ പോലെയുള്ള സ്ഥലങ്ങളില്‍ മരം മുറി നടന്നതെന്ന് മുന്‍ റവന്യൂ മന്ത്രിയും ഇപ്പോഴത്തെ മന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികള്‍ എത്ര പ്രഗത്ഭര്‍ ആണെങ്കിലും രക്ഷപ്പെടില്ലെന്നും മന്ത്രി പറഞ്ഞു.
വനംവകുപ്പ് മാത്രം ഈ കേസ് അന്വേഷിച്ചാല്‍ പ്രതികള്‍ രക്ഷപ്പെട്ടേനയെന്നും ഗൂഢാലോചന അടക്കം അന്വേഷിക്കാന്‍ കഴിഞ്ഞത് എസ്‌ഐടി ഉണ്ടാക്കിയതിനാലാണെന്നും മന്ത്രി പറഞ്ഞു.

തുടക്കം മുതല്‍ സര്‍ക്കാരിന്റെ നിലപാട് ഇതുതന്നെയായിരുന്നു. സര്‍ക്കാര്‍ ഇതിനകത്ത് കുറ്റകൃത്യം കണ്ടതുകൊണ്ടാണ് പ്രതികള്‍ക്കെതിരെ കേസ് എടുത്തത്.
ഇക്കാര്യത്തില്‍ മാധ്യമങ്ങളും നല്ല പങ്കുവഹിച്ചിട്ടുണ്ട്. കേസില്‍ അന്വേഷണം ഫലപ്രദമായാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

അതേസമയം, മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫീസില്‍ ഭൂവുടമകളുടെ പേരില്‍ നല്‍കിയ അപേക്ഷ വ്യാജമാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
300 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള സംരക്ഷിത മരങ്ങളടക്കമാണ് മുറിച്ച് മാറ്റിയതെന്ന് വ്യക്തമാക്കുന്ന ഡിഎന്‍എ പരിശോധന ഫലവും അടുത്തിടെ പുറത്തുവന്നിരുന്നു.

ഭൂപരിഷ്‌കരണ നിയമത്തിനുശേഷം പട്ടയഭൂമിയില്‍ ഉടമകള്‍ നട്ടുവളര്‍ത്തിയ ചന്ദനമൊഴികെയുള്ള മരങ്ങള്‍ ഉടമകള്‍ക്ക് മുറിച്ചുമാറ്റാന്‍ അനുവാദം നല്‍കുന്ന റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ 2020 ഒക്ടോബര്‍ 24ലെ സര്‍ക്കാര്‍ ഉത്തരവിന്റെ മറവിലായിരുന്നു മരങ്ങള്‍ മുറിച്ചുമാറ്റിയത്.

Leave A Reply

Your email address will not be published.