CRIME-തേനി : തമിഴ്നാട്ടിലെ ഗൂഡല്ലൂരിൽ വനം വകുപ്പ് ഉദ്യോഗസ്ഥന്റെ വെടിയേറ്റ് മധ്യവയസ്കൻ മരിച്ചു.
ഗൂഡല്ലൂർ കെ ജി പെട്ടി സ്വദേശി ഈശ്വരൻ ആണ് മരിച്ചത്.
വനത്തിൽ വേട്ടയ്ക്ക് എത്തിയ ഈശ്വരനെയും സംഘത്തെയും മടക്കി അയക്കുന്നതിനിടെ, ഇയാൾ അക്രമാസക്തനായതോടെ വെടി ഉതിർക്കുകയിരുന്നുവെന്നാണ് വനം വകുപ്പിന്റെ വിശദീകരണം.
കഴിഞ്ഞ രാത്രിയിൽ മേഘമല കടുവാ സങ്കേതത്തിന്റെ ഭാഗമായ വണ്ണാത്തിപാറയിലാണ് സംഭവം.
ഗൂഡല്ലൂർ ഫോറസ്റ്റ് സംഘം വന്നതിനുള്ളിൽ പട്രോളിംഗ് നടത്തുന്നതിനിടെ ഈശ്വരന്റെ നേതൃത്വത്തിലുള്ള വേട്ട സംഘത്തെ കണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇവരോട് കാട്ടിൽ നിന്ന് മടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും പിന്മാറിയില്ല. തുടർന്ന് തർക്കം ഉണ്ടാവുകയും ഈശ്വരൻ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു എന്നാണ് വിശദീകരണം.
പ്രാണ രക്ഷാർത്ഥമാണ് വെടി ഉതിർത്തതെന്നാണ് വനം വകുപ്പിന്റെ വിശദീകരണം. ഈശ്വരന്‍റെ നെഞ്ചിൽ ആണ് വെടിയേറ്റത്. ഉടൻ തന്നെ കമ്പത്തെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നീട് മൃതദേഹം പോസ്റ്റ്‌മാർട്ടത്തിനായി തേനി മെഡിക്കൽ കോളജിലേക്ക് മാറ്റി. എന്നാൽ പോസ്റ്റ്‌മോർട്ടം കമ്പത് തന്നെ നടത്തണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ, കമ്പം ആശുപത്രിക്ക് മുൻപിൽ പ്രതിഷേധിച്ചു. എന്നാല്‍ ഈശ്വരനും സംഘവും വേട്ടയ്ക്ക് പോയതല്ലെന്നും വിശദമായ അന്വേഷണം നടത്തണമെന്നും നാട്ടുകാർ അവശ്യപ്പെട്ടു.