CRIME THIRUVANATHAPURAM:വടക്കാഞ്ചേരി ലൈഫ് മിഷൻ കള്ളപ്പണക്കേസിലെ പ്രതികൾ സ്വപ്ന സുരേഷിന്റെയും സന്തോഷ് ഈപ്പന്റെയും സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഇരുവരുടെയും 5.38 കോടി രൂപയുടെ സ്വത്തുവകകളാണ് കണ്ടുകെട്ടിയത്. സ്വപ്നയുടെ പേരിലുള്ള ഭൂമിയും ബാങ്ക് ബാലൻസുമാണ് കണ്ടുകെട്ടിയത്. സന്തോഷ് ഈപ്പന്റെ വീടും കണ്ടുകെട്ടി.
തൃശ്ശൂർ വടക്കാഞ്ചേരിയിൽ നടപ്പാക്കിയ ലൈഫ് മിഷൻ പദ്ധതിക്കുവേണ്ടി റെഡ് ക്രസന്റ് വഴി ലഭിച്ച 18.50 കോടി രൂപയിൽ 4.48 കോടി രൂപ കോഴയായിരുന്നെന്ന് സന്തോഷ് ഈപ്പൻ വെളിപ്പെടുത്തിയിരുന്നു. ഈ തുക യുഎഇ കോൺസുലേറ്റിലെ മുൻ അക്കൗണ്ടന്റ് ഖാലിദ് ഷൗക്രിക്ക് നൽകിയെന്നും വെളിപ്പെടുത്തലുണ്ടായി. സ്വപ്നാ സുരേഷ്, പി.എസ്. സരിത്ത്, സന്ദീപ് നായർ എന്നിവരാണ് ഇങ്ങനെ ചെയ്യാൻ തന്നോട് ആവശ്യപ്പെട്ടത്.കേസിലെ ഒന്നാംപ്രതി എം ശിവശങ്കറാണ്. ഏഴാംപ്രതിയാണ് സന്തോഷ് ഈപ്പൻ. നിർമ്മാണക്കരാർ കമ്പനിയായ യൂണിടാക് ബിൽഡേഴ്സിന്റെ എംഡിയാണ് സന്തോഷ്. സ്വപ്ന സുരേഷ് ഈ കേസിലെ രണ്ടാംപ്രതിയാണ്.
റെഡ് ക്രസന്റിന്റെ സഹായവാഗ്ദാനത്തെക്കുറിച്ച് അറിഞ്ഞ സന്ദീപാണ് യൂണിടാക് ബിൽഡേഴ്സിന് കരാർ ലഭിക്കാൻ ശ്രമം നടത്തിയത്. കോൺസുലേറ്റിലെ പിആർഓ ആയിരുന്ന സരിത്തുമായും ചർച്ചകൾ നടത്തി. കേസിൽ മറ്റു പ്രതികളുടെ സ്വത്തുക്കളും കണ്ടുകെട്ടുമെന്നാണ് റിപ്പോർട്ടുകൾ.