Kerala News Today-കൊല്ലം: ഡോ. വന്ദന ദാസിൻ്റെ കൊലപാതകത്തിൽ പോലീസിൻ്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകൾ ചൂണ്ടിക്കാട്ടി സുഹൃത്തുക്കളായ ഡോക്ടർമാർ. പ്രതി മാനസിക രോഗിയാണെന്ന വാദം ഡോക്ടർമാർ തളളി. പ്രതി സന്ദീപ് കൊലപാതകം നടത്തിയത് ബോധപൂർവ്വമാണ്. ബോധമുളള ആളിന് മാത്രമെ ഇങ്ങനെയൊക്കെ ചെയ്യാൻ സാധിക്കൂ. പ്രതിക്ക് ഏറ്റവും വലിയ ശിക്ഷ വാങ്ങികൊടുക്കണമെന്നും സുഹൃത്തുക്കൾ ആവശ്യപ്പെട്ടു.
ആയുധം ഒളിപ്പിച്ച് വച്ച ശേഷം സന്ദീപ് ആക്രമിക്കുകയായിരുന്നു. പ്രതി ഒന്നുമറിയാതെ ചെയ്തു എന്ന് പ്രചരിപ്പിക്കുകയാണ് പലരും. അത് തെറ്റായ വിവരമാണ്. കുത്തിയ ശേഷം രക്തക്കറ പ്രതി കഴുകിക്കളഞ്ഞു. അസീസിയയുടെ മണ്ണിന് കണ്ണീരിൻ്റെ നിറമാണെന്ന് ഡോ. വന്ദനയുടെ സഹപ്രവർത്തകർ പറഞ്ഞു. ഡോ. വന്ദനയ്ക്ക് നീതി കിട്ടണം. നമ്മുടെ സിസ്റ്റം വലിയ പരാജയമാണെന്നതിൻ്റെ തെളിവാണ് വന്ദനയുടെ മരണം.
രോഗിയെ ശുശ്രൂഷിക്കാനാണ് തങ്ങളെ പഠിപ്പിക്കുന്നത്, അല്ലാതെ ആയുധ പരിശീലനമല്ല. കേസ് ഫാസ്റ്റ്ട്രാക്ക് കോടതിയിൽ വരുകയും എത്രയും വേഗം ശിക്ഷ വിധിക്കുകയും വേണമെന്നാണ് തങ്ങളുടെ ആവശ്യം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ ഇൻകുബേഷൻ സൗകര്യം ഇല്ല. ജീവൻ രക്ഷിക്കാനുള്ള സംവിധാനങ്ങൾ താലൂക്ക് ആശുപത്രിയിൽ ഉണ്ടായിരുന്നെങ്കിൽ വന്ദന ജീവനോടെ ഉണ്ടാകുമായിരുന്നു. ആശുപത്രി ബ്ലോക്കിന് വന്ദനയുടെ പേരിട്ടാൽ നീതി കിട്ടുമോയെന്നും ഡോ. വന്ദനയുടെ സുഹൃത്ത് ഡോ. നാദിയ ചോദിച്ചു.
Kerala News Today