Latest Malayalam News - മലയാളം വാർത്തകൾ

സ്ത്രീകളെ കൊല്ലുന്നവര്‍ക്ക് ശിക്ഷാ ഇളവ് പാടില്ലെന്ന കേരളത്തിന്റെ വാദം തള്ളി സുപ്രീം കോടതി

NATIONAL NEWS-ന്യൂഡല്‍ഹി : സ്ത്രീകളെ കൊല്ലുന്നവര്‍ക്ക് ശിക്ഷാ ഇളവ് നല്‍കി ജയില്‍ മോചനം അനുവദിക്കാനാകില്ലെന്ന
കേരളത്തിന്റെ നിലപാട് തള്ളി സുപ്രീം കോടതി. ബന്ധുവായ സ്ത്രീയെ ബലാത്സഗം ചെയ്ത് റെയില്‍വേ ട്രാക്കില്‍ തള്ളിയിട്ട്
കൊലപ്പെടുത്തിയെന്ന കേസിലെ കുറ്റവാളിയെ മോചിപ്പിക്കാന്‍ ഉത്തരവിട്ടുകൊണ്ടാണ് കേരളത്തിന്റെ നിലപാട് സുപ്രീം കോടതി തള്ളിയത്.
ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും കുറ്റവാളിയെ ദീര്‍ഘനാള്‍ വീണ്ടും ജയിലിലിടുന്നത് ക്രൂരതയാണെന്ന് വിധി പ്രസ്താവിച്ച ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട് അധ്യക്ഷനായ സുപ്രീംകോടതി വ്യക്തമാക്കി.

ബന്ധുവായ സ്ത്രീയെ ബലാത്സഗം ചെയ്ത് റെയില്‍വേ ട്രാക്കില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ കുറ്റവാളിയായ
അങ്കമാലി സ്വദേശി ജോസഫിനെ മോചിപ്പിക്കാനാണ് സുപ്രീം കോടതി ഉത്തരവിട്ടത്.
ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ച ജോസഫ് ഏതാണ്ട് 25 വര്‍ഷത്തില്‍ അധികമായി ജയിലില്‍ കഴിയുകയാണ്.
ഇരുപത്തിയഞ്ച് വര്‍ഷത്തിലധികം ജയിലില്‍ കഴിഞ്ഞ തനിക്ക് 1958-ലെ ജയില്‍ ചട്ടങ്ങള്‍ പ്രകാരവും, മനുഷ്യാവകാശ
കമ്മീഷന്റെ ഉത്തരവുകള്‍ പ്രകാരവും ശിക്ഷാ ഇളവിലൂടെ ജയില്‍ മോചനത്തിന് അര്‍ഹത ഉണ്ടെന്നായിരുന്നു ജോസഫിന്റെ വാദം.
ഉപദേശക സമിതി ഒന്നിലേറെ തവണ മോചനത്തിന് ശുപാര്‍ശ ചെയ്തിട്ടും ജയില്‍ചട്ടങ്ങളിലെ ഭേഗതി ചൂണ്ടിക്കാട്ടി
സര്‍ക്കാര്‍ മോചനം നിഷേധിക്കുവെന്നും ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ അഡോള്‍ഫ് മാത്യു സുപ്രീം കോടതിയില്‍ വാദിച്ചു.

എന്നാല്‍ സ്ത്രീകളെ കൊലപ്പെടുത്തുന്നവര്‍ക്കും, പോസ്‌കോ കേസിലെ കുറ്റവാളികള്‍ക്കും ശിക്ഷാ ഇളവ് നല്‍കി
ജയില്‍ മോചനം അനുവദിക്കരുതെന്ന നിലപാടാണ് ജിഷ കൊലപാതക കേസിന് ശേഷം സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുവന്നത്.
ഈ സാഹചര്യത്തില്‍ ജോസഫിന് ശിക്ഷ ഇളവ് നല്‍കാന്‍ കഴിയില്ലെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി
ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയും സ്റ്റാന്റിംഗ് കോണ്‍സല്‍ ഹര്‍ഷദ് വി ഹമീദ് സുപ്രീം കോടതിയില്‍ വാദിച്ചു.

എന്നാല്‍ കേരളത്തിന്റെ ഈ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് മാരായ എസ് രവീന്ദ്ര ഭട്ട്, ദിപാങ്കര്‍ ദത്ത എന്നിവര്‍ അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
ദീര്‍ഘകാലം ജയില്‍ ശിക്ഷ അനുഭവിച്ചവര്‍ക്ക് തിരികെ ജീവിതത്തിലേക്ക് തിരിച്ചെത്താനുള്ള അവസരം തടസ്സപ്പെടുത്താന്‍ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
1994 സെപ്റ്റംബര്‍ 16 ന് നാണ് സഹോദരന്റെ ഭാര്യയെ ആന്റണി ബലാത്സംഗം ചെയ്ത ശേഷം റെയില്‍വേ ട്രാക്കില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയത്.

Leave A Reply

Your email address will not be published.