Latest Malayalam News - മലയാളം വാർത്തകൾ

കാർഗിൽ വിജയഭേരിക്ക് ഇന്ന് 25 വയസ്

The historic victory of the Indian Army in Kargil has completed 25 years today.

കാർഗിലിൽ ഇന്ത്യൻ സൈന്യം കൈവരിച്ച ചരിത്ര വിജയത്തിന് ഇന്ന് 25 വയസ് തികഞ്ഞു. രാജ്യം നേരിടേണ്ടി വന്ന അപകടഭീഷണിയെ ചെറുത്ത് തോൽപ്പിച്ച ഇന്ത്യന്‍ സൈന്യത്തിന്‍റെ അസാധാരണ ധീരതയുടെ അടയാളമായാണ് കാർഗിൽ അടയാളപ്പെടുത്തുന്നത്. കാൽനൂറ്റാണ്ട് പിന്നിടുമ്പോഴും ആ ഓർമ്മകൾ ഭാരതീയ മനസുകളിൽ ജ്വലിച്ചു തന്നെ തുടരുകയാണ്.

1999 ഫെബ്രുവരി 21ന് പാകിസ്ഥാനും ഇന്ത്യയും ഒപ്പുവെച്ച ലാഹോര്‍ കരാര്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന ഉടമ്പടിയായിരുന്നു. ഈ കരാര്‍ ഒപ്പുവെച്ച് മാസങ്ങള്‍ക്ക് ശേഷം പാകിസ്താന്‍ കാർഗിലിൽ നടത്തിയ നുഴഞ്ഞ് കയറ്റമാണ് യുദ്ധത്തിന് വഴിതെളിച്ചത്. സമുദ്രനിരപ്പിൽ നിന്ന് 18000 അടി വരെ ഉയരത്തില്‍ ഹിമാലയന്‍ മലനിരകളാല്‍ ചുറ്റപ്പെട്ട തന്ത്രപ്രധാന അതിര്‍ത്തി പ്രദേശമാണ് കാർഗിൽ. മൈനസ് 30 മുതല്‍ 40 ഡിഗ്രി വരെ താഴുന്ന അതിശൈത്യകാലത്ത് മലമുകളിലെ സൈനിക പോസ്റ്റുകളില്‍നിന്ന് താഴ്വാരത്തേക്കിറങ്ങുകയെന്ന ഇന്ത്യാ-പാക്ക് സൈനികര്‍ക്കിടയിലെ അലിഖിത ധാരണ 1999 ലെ മെയ് മാസത്തില്‍ പാകിസ്താന്‍ തെറ്റിച്ചു. മഞ്ഞിനെ മറയാക്കി നിയന്ത്രണരേഖയും കടന്ന് കാർഗിൽ മലനിരകളിലെ അതിപ്രധാന സൈനിക പോസ്റ്റുകളില്‍ പാക് സൈന്യം ഇരിപ്പുറപ്പിച്ചു. കാർഗിലിലെ ആട്ടിയൻമാരാണ് പാക് സൈന്യത്തിന്റെ തുഴഞ്ഞുകയറ്റം ഇന്ത്യൻ സൈന്യത്തെ അറിയിച്ചത്.

മെയ് അഞ്ചിന് വിവരം അന്വേഷിക്കാൻ പോയ അഞ്ച് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു. മെയ് പത്തിന് കാർഗിലിലും ദ്രാസിലും കക്സറിലും നുഴഞ്ഞുകയറ്റക്കാർ ഉണ്ടെന്ന സ്ഥിരീകരണമെത്തി. ലോകയുദ്ധചരിത്രത്തിലെ തന്നെ ഏറ്റവും ദുര്‍ഘടമായ സൈനിക പോരാട്ടത്തിന് തുടക്കമാകുന്നത് അവിടെ നിന്നുമാണ്. വ്യോമസേനയുടെ മിഗ്, മിറാഷ് യുദ്ധവിമാനങ്ങളും താഴ്വാരത്തുനിന്ന് കരസേനയുടെ ബോഫോഴ്സ് പീരങ്കികളും ആക്രമണത്തിന്‍റെ ആക്കം കൂട്ടി. ആദ്യം ടോലോലിങ്, പിന്നാലെ തന്ത്രപ്രധാനമായ Point 4590, Point 5140 എന്നിവ ഇന്ത്യൻ സൈനികർ തിരികെ പിടിച്ചു. ജൂലൈ മൂന്നിനു പുലർച്ചെ 5.15നാണ് ടൈഗർ ഹിൽ പിടിക്കാനുള്ള പോരാട്ടത്തിന്റെ അവസാനഘട്ടം ആരംഭിച്ചത്. സേനയുടെ ഷെല്ലാക്രമണത്തിന്റെ മറവിൽ കാലാൾപ്പട മലമുകളിലേക്കു നീങ്ങി. പന്ത്രണ്ട് മണിക്കൂർ നീണ്ട പോരാട്ടത്തിനൊടുവിൽ ജൂലൈ നാലിനു പുലർച്ചെ 4 മണിയോടെ ഇന്ത്യൻ സൈന്യം ടൈഗർ ഹിൽ തിരിച്ചു പിടിച്ചു. തുടർന്ന് പോയിന്റ് 4875 കൂടെ പിടിച്ചെടുത്തതോടെ മുഷ്കോഹും ദ്രാസും ഇന്ത്യയുടെ നിയന്ത്രണത്തിലായി. ഇതോടെ പാക് സൈന്യം പരാജയം സമ്മതിച്ചു. കാര്‍ഗില്‍ മലനിരകള്‍ക്ക് മുകളില്‍ ഇന്ത്യന്‍ പാതാക വീണ്ടും ഉയര്‍ന്നുപറക്കാൻ തുടങ്ങി.

കാർഗിലിലെ നുഴഞ്ഞുകയറ്റത്തിനെതിരെ ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ വിജയ് രണ്ടരമാസക്കാലമാണ് നീണ്ടു നിന്നത്. പാക് സൈന്യം പിടിച്ചെടുത്ത പ്രദേശങ്ങളെല്ലാം തിരിച്ചു പിടിച്ച് രാജ്യം വിജയം കൈവരിച്ചതായി ജൂലൈ 26ന് ഔദ്യോഗികപ്രഖ്യാപനം എത്തി. 527 ധീരയോദ്ധാക്കളാണ് ഈ ചരിത്രയുദ്ധത്തിൽ രാജ്യത്തിനായി തങ്ങളുടെ ജീവൻ നൽകിയത്. എല്ലാ വർഷവും ജൂലൈ 26ന് ടോലോലിംഗ് താഴ്വരയിലെ കാർ​ഗിൽ യുദ്ധ സ്മാരകത്തിൽ രാജ്യ മനസാക്ഷി ഒത്തുകൂടി കാർഗിൽ യോദ്ധാക്കൾക്ക് ആദരമർപ്പിക്കും. രാജ്യത്തിനായി ജീവൻ നൽകിയ ഓരോ ജവാന്മാരുടെ ഓർമകൾക്കും മരണമില്ലെന്ന് ഭാരതമൊന്നാകെ ഏറ്റുപറയും.

Leave A Reply

Your email address will not be published.