KERALA NEWS TODAY THRISSUR :തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ നടന്ന പാറമേക്കാവ്, തിരുവമ്പാടി, കൊച്ചിൻ ദേവസ്വങ്ങളുടെ യോഗത്തിൽ തൃശൂർ പൂരം പ്രതിസന്ധിക്ക് പരിഹാരം. എക്സിബിഷൻ ഗ്രൗണ്ടിന് കഴിഞ്ഞ വർഷം ഈടാക്കിയ തറവാടക നൽകിയാൽ മതിയെന്ന് സർക്കാർ നിർദേശിച്ചു. സർക്കാർ നിർദേശം ദേവസ്വങ്ങൾ അംഗീകരിച്ചതോടെ പൂരം പ്രതിസന്ധിക്ക് പരിഹാരമായി. കഴിഞ്ഞ വർഷം 42 ലക്ഷം രൂപയാണ് തറവാടകയായി ഈടാക്കിയിരുന്നത്.പാറമേക്കാവ്, തിരുവമ്പാടി, ദേവസ്വങ്ങളോട് അഭിപ്രായം ആരാഞ്ഞ മുഖ്യമന്ത്രി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ വാദവും കേട്ട ശേഷമാണ് മുൻവർഷത്തെ തറവാടക നൽകിയാൽ മതിയെന്ന നിർദേശം മുന്നോട്ടുവെച്ചത്. കഴിഞ്ഞ വർഷത്തെ തറവാടകയായ 42 ലക്ഷം രൂപതന്നെ ഇത്തവണയും നൽകുക, പൂരം ഭംഗിയായി നടന്ന ശേഷം തുടർ ചർച്ചകൾ ഉണ്ടാകാമെന്ന മുഖ്യമന്ത്രിയുടെ നിർദേശം ദേവസ്വങ്ങൾ അംഗീകരിച്ചതോടെയാണ് പ്രതിസന്ധിക്ക് പരിഹാരം ഉണ്ടായത്.
രാജ്യത്തെ തന്നെ പ്രധാന ശ്രദ്ധാകേന്ദ്രമായ തൃശൂർ പൂരം ഭംഗിയായി നടക്കുക നാടിൻ്റെ ആവശ്യമാണ്. ലോകത്തിൻ്റെ പല ഭാഗങ്ങളിലും ഐക്കൺ ആണ് തൃശൂർ പൂരം. ഇതിൽ വിവാദം പാടില്ലെന്നും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. പാറമേക്കാവ്, തിരുവമ്പാടി, കൊച്ചിൻ ദേവസ്വം ഭാരവാഹികളും ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ, മന്ത്രിമാരായ കെ രാജൻ, ആർ ബിന്ദു, ടിഎൻ പ്രതാപൻ എംപി, പി ബാലചന്ദ്രൻ എംഎൽഎ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.