NATIONAL NEWS CHENNAI:ചെന്നൈ: അതിവേഗത്തിൽ ദൂരയാത്ര സാധ്യമാക്കുക എന്ന ലക്ഷ്യവുമായി ഇന്ത്യൻ റെയിൽവേ പുറത്തിറക്കിയ
വന്ദേ ഭാരത് ട്രാക്കുകൾ കീഴടക്കിയിരിക്കുകയാണ്. രാജ്യത്തിന്റെ വിവിധ കോണുകളിലേക്ക് വന്ദേ ഭാരത് എക്സ്പ്രസുകൾ നിലവിൽ വിജയകരമായി
സർവീസ് നടത്തുന്നുമുണ്ട്. ഇപ്പോഴിതാ ഇന്റർസിറ്റി യാത്രകൾക്കായി വന്ദേ മെട്രോ ട്രെയിനുകൾ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേ.
ഹ്രസ്വദൂര റൂട്ടുകളെ ബന്ധിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് വന്ദേ മെട്രോയുടെ വരവ്. ഈ വർഷം മാർച്ചിൽ ആദ്യ വന്ദേ മെട്രോ ട്രെയിൻ പുറത്തിറങ്ങും.
130 കിലോമീറ്റർ പരമാവധി വേഗം അനുവദിക്കുന്ന വന്ദേ മെട്രോയുടെ നിർമാണം ചെന്നൈയിലെ ഇന്റേഗ്രൽ കോച്ച് ഫാക്ടറി (ഐസിഎഫ്) യിൽ പുരോഗമിക്കുകയാണ്.
റിപ്പബ്ലിക് ദിനത്തിൽ ജീവനക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ഐസിഎഫ് ജനറൽ മാനേജർ ബി ജി മല്യയാണ് വന്ദേ മെട്രോ ഉടൻ യാഥാർഥ്യമാകുമെന്ന്
പറഞ്ഞത്.’ഐസിഎഫിന് രണ്ട് പ്രധാന പ്രോജക്ടുകളാണ് ഇപ്പോഴുള്ളത്. ആദ്യത്തേത് വന്ദേ മെട്രോ പദ്ധതിയാണ്. പൂർണ്ണമായും എയർ കണ്ടീഷൻ ചെയ്ത
ഇവ ഇന്റർ സിറ്റി ട്രെയിൻ സർവീസ് ആയിരിക്കും. ഈ വർഷം മാർച്ചോടെ ആദ്യത്തെ പ്രോട്ടോടൈപ്പ് വന്ദേ മെട്രോ പുറത്തിറക്കും.’ ഐസിഎഫ് മാനജേർ
മല്യ പറഞ്ഞു. ഫാക്ടറിയുടെ രണ്ടാമത്തെ പ്രൊജക്ട് ജമ്മു കശ്മീരിലേക്കുള്ള വന്ദേ ഭാരത് എക്സ്പ്രസ് റേക്കാണെന്നും മല്യ വ്യക്തമാക്കി