Kerala News Today-കോട്ടയം: കടുത്തുരുത്തിയിൽ മുൻ സുഹൃത്തിൻ്റെ സൈബർ ആക്രമണത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയ്ക്കായി പോലീസ് അന്വേഷണം തുടരുന്നു. പ്രതി അരുൺ വിദ്യാധരൻ തമിഴ്നാട്ടിൽ ഉണ്ടെന്ന സൂചനകളുടെ അടിസ്ഥാനത്തിൽ കോട്ടയം പോലീസിൻ്റെ രണ്ടു സംഘങ്ങൾ തമിഴ്നാട്ടിൽ തുടരുകയാണ്. ഫോൺ സ്വിച്ച് ഓഫ് ചെയ്യും മുമ്പ് കോയമ്പത്തൂരിലായിരുന്നു അരുണിൻ്റെ ലൊക്കേഷൻ ലഭിച്ചത്. പ്രതിയുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലും പോലീസ് പരിശോധന നടത്തി.
പ്രാദേശിക സഹായത്തോടെയാണ് അരുൺ ഒളിവിൽ കഴിയുന്നതെന്നാണ് പോലീസ് കരുതുന്നത്. സംഭവം നടന്ന് രണ്ട് ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടിക്കാനാവാത്തതോടെ കടുത്ത വിമർശനമാണ് ഉയരുന്നത്. ആത്മഹത്യാ പ്രേരണ കുറ്റം ചുമതിയാണ് അരുണിനെതിരെ നിലവിൽ കേസെടുത്തിരിക്കുന്നത്. അരുണിനെതിരെ ഗുരുതര ആരോപണങ്ങളാണ് ആതിരയുടെ കുടുംബം ഉന്നയിക്കുന്നത്. അരുൺ വിദ്യാധരൻ ആതിരയെ നിരന്തരം ഭീഷണിപ്പെടുത്തിയെന്ന് ആതിരയുടെ സഹോദരീ ഭർത്താവും മണിപ്പൂർ സബ് കളക്റുമായ ആശിഷ് ദാസ് പറഞ്ഞു.
ഒളിവിൽ പോയതിന് ശേഷമാണ് പ്രതി സഹോദരിക്കെതിരെ പോസ്റ്റുകൾ ഇട്ട് തുടങ്ങിയതെന്നും ആശിഷ് ദാസ് പറഞ്ഞു. ആതിരയും അരുണും അടുപ്പത്തിലായിരുന്നു. എന്നാൽ അരുണിൻ്റെ സ്വഭാവ വൈകൃതം കാരണം ആ ബന്ധം അവസാനിച്ചു. രണ്ട് വർഷം മുൻപ് ഇരുവരും പിരിഞ്ഞതാണ്. അതിന് ശേഷം ഇരുവരും തമ്മിൽ കോൺടാക്ട് ഉണ്ടായിരുന്നില്ല. ഈയടുത്ത് ആതിരയ്ക്ക് വിവാഹാലോചന വന്നതോടെയാണ് അരുൺ വീണ്ടും ഭീഷണിപ്പെടുത്തി തുടങ്ങിയതും സൈബർ ആക്രമണം നടത്തിയതും. പോലീസിൽ പരാതി നൽകിയിട്ടും പ്രതിയെ പിടികൂടാൻ കഴിഞ്ഞില്ലെന്നും ആശിഷ് പറഞ്ഞു.
Kerala News Today