Kerala News Today-കുമളി: പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പനെ ധരിപ്പിച്ച റേഡിയോ കോളറില്‍നിന്ന് സിഗ്നല്‍ ലഭിക്കുന്നതില്‍ തടസമുണ്ടെന്ന് വനംവകുപ്പ്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ വണ്ണാത്തിപ്പാറ ഭാഗത്ത് നിന്നുമാണ് അവസാനമായി സിഗ്നല്‍ ലഭിച്ചത്. വിഎച്ച്എഫ് ആന്റിന ഉപയോഗിച്ച് ട്രാക്ക് ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് വനംവകുപ്പ് അറിയിച്ചു.
സാങ്കേതിക പ്രശ്നമാണെന്നാണ് വനം വകുപ്പിൻ്റെ വിശദീകരണം. മേഘാവൃതമായ കാലാവസ്ഥയും ഇടതൂർന്ന വനവും ആണെങ്കിൽ സിഗ്നൽ ലഭിക്കാൻ കാലതാമസം ഉണ്ടാകുമെന്നാണ് വനം വകുപ്പിൻ്റെ വിലയിരുത്തൽ. സാങ്കേതിക പ്രശ്നം പരിഹരിക്കാൻ ഡബ്ല്യുഡബ്ല്യുഎഫിനോട് വനം വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഓരോ മണിക്കൂർ ഇടവിട്ടാണ് ജിപിഎസ് കോളറിൽ നിന്നു സിഗ്നൽ കിട്ടിക്കൊണ്ടിരുന്നത്. എന്നാൽ ഇന്നലെ ഉച്ചയ്ക്ക് ശേഷം സിഗ്നൽ നഷ്ടപ്പെടുകയായിരുന്നു.
വനം വകുപ്പ് വാച്ചർമാരെ നിരീക്ഷണത്തിന് നിയോഗിച്ചിട്ടുണ്ടെങ്കിലും അരിക്കൊമ്പൻ എവിടെയെന്ന് അവർക്കും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് വിട്ട അരിക്കൊമ്പൻ കഴിഞ്ഞ ദിവസം തുറന്നുവിട്ട സ്ഥലത്തിന് മൂന്ന് കിലോമീറ്റർ അകലെയായിരുന്നു. വിവിധ സ്ഥലങ്ങളിലായി പുല്ല് വച്ചിരുന്നുവെങ്കിലും എടുത്തിരുന്നില്ല. മരുന്നുചേർത്ത വെള്ളം വച്ച വീപ്പകളിൽ രണ്ടെണ്ണം മറിച്ചിട്ടിരുന്നു.
Kerala News Today