പത്തനംതിട്ടയിൽ കായികതാരത്തെ പീഡിപ്പിച്ച കേസ് ; അറസ്റ്റിലായവരുടെ എണ്ണം 39 ആയി

0
1
Kerala news
Athlete rape case in Pathanamthitta; Number of arrests reaches 39

പത്തനംതിട്ടയിൽ കായിക താരമായ ദളിത് പെൺകുട്ടി പീഡനത്തിന് ഇരയായ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 39 ആയി. ജില്ലയിലെ നാല് പൊലീസ് സ്റ്റേഷനുകളിലായി ഇതുവരെ 39 പേരാണ് അറസ്റ്റിലായത്. വൈകിട്ടോടെ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു. കേസിലെ ചില പ്രതികൾ ഇപ്പൊൾ വിദേശത്താണുള്ളത്. ഈ പ്രതികളെ നാട്ടിലെത്തിക്കാന്‍ ശ്രമം തുടരുമെന്ന് പൊലീസ് വ്യക്തമാക്കി. ഇവരെ നാട്ടിലെത്തിക്കാൻ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയേക്കും. പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാറിൻ്റെ നേതൃത്വത്തിൽ 25 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഡിഐജി അജിതാ ബീഗം കേസന്വേഷണത്തിന് മേൽനോട്ടം വഹിക്കും. സംഭവത്തില്‍ കൂട്ട ബലാത്സംഗത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

പെൺകുട്ടി ഉപയോഗിച്ച ഫോണിലേക്ക് പലരും അശ്ലീല ദൃശ്യങ്ങൾ അയച്ചിരുന്നു. പെൺകുട്ടിയുടെ നഗ്ന ദൃശ്യം പകർത്തി ഭീഷണിപ്പെടുത്തി പീഡനത്തിന് ഇരയാക്കിയവരുമുണ്ട്. സ്മാർട്ട് ഫോൺ ഉപയോഗം അറിയാത്ത അച്ഛന്റെ മൊബൈൽ ഫോണിലായിരുന്നു പെൺകുട്ടിയും പ്രതികളുമായുള്ള ആശയ വിനിമയം. പെൺകുട്ടിയുടെ ഫോൺനമ്പറും നഗ്ന ദൃശ്യങ്ങളും ചേർത്ത് വ്യാപകമായി പ്രചരിപ്പിച്ചതായും പൊലീസ് കണ്ടെത്തി. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിൽ വച്ചു പോലും അതിക്രമം നേരിട്ടു. പെൺകുട്ടിയെ ചൂഷണം ചെയ്ത ഓട്ടോ ഡ്രൈവർമാരും അവർക്ക് കൂട്ടുനിന്നവരും അറസ്റ്റിലായവരുടെ കൂട്ടത്തിലുണ്ട്.

13 വയസ് മുതൽ സുഹൃത്തുക്കളും സഹപാഠികളും അടക്കം നിരവധിപേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കി എന്നാണ് 18കാരി സിഡബ്ല്യുസിക്ക് മുൻപാകെ വെളിപ്പെടുത്തിയത്. 62 പേരുടെ വിവരങ്ങൾ കൗൺസിലിങ്ങിലൂടെ സിഡബ്ല്യുസിക്ക് കിട്ടിയിരുന്നു. അത് പരിശോധിച്ചാണ് പ്രത്യേക പൊലീസ് സംഘം പ്രതികളെ പിടികൂടിയത്. പെൺകുട്ടി ദളിത് വിഭാഗത്തിൽ ഉൾപ്പെടുന്നതിനാൽ പോക്സോ കൂടാതെ പട്ടികജാതി-പട്ടികവർഗ്ഗ പീഡന നിരോധന നിയമം കൂടി ചേർത്തിട്ടുണ്ട്. ജില്ലയിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ എത്തിച്ചാണ് പെൺകുട്ടിയെ പ്രതികൾ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്. കായികതാരമായ പെൺകുട്ടിയെ പരിശീലകർ പോലും ചൂഷണത്തിനിരയാക്കിയെന്നും പൊലീസ് പറയുന്നു. അഞ്ച് വർഷത്തെ പീഡന വിവരങ്ങളാണ് പെൺകുട്ടിയിൽ നിന്ന് പൊലീസിന് കിട്ടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here