റഷ്യൻ കൂലി പട്ടാളത്തിൽ കുടുങ്ങിയ തൃശ്ശൂർ സ്വദേശി ബിനിൽ മരിച്ചു. യുദ്ധമുഖത്ത് വെടിയേറ്റാണ് മരണം. യുദ്ധമുഖത്ത് ബിനിലിനെ മുന്നണി പോരാളിയാക്കി റഷ്യ നിയമിച്ചിരുന്നു. ഇന്ത്യൻ എംബസി മരണവിവരം ബിനിലിന്റെ കുടുംബത്തെ അറിയിച്ചു. ബിനിലിനെക്കുറിച്ച് ഒരു വിവരവും കുടുംബത്തിന് ലഭിച്ചിരുന്നില്ല. ബിനിലിന് വെടിയേറ്റതായി വിവരങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ ഔദ്യോഗിക വിവരങ്ങൾ ലഭിച്ചിരുന്നില്ല. ഇതിനിടെയാണ് ബിനിലിന്റെ മരണം സ്ഥിരീകരിച്ചത്. ആഴ്ചകൾക്ക് മുൻപാണ് ബിനിലിനെയും ജെയ്നിനെയും റഷ്യ മുൻനിര പോരാളിയായി നിയമിച്ചത്. ഇതിൽ കുടുംബം ആശങ്കയറിയിക്കുകയും ഇവരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് ബിനിൽ യുദ്ധമുഖത്തുവെച്ച് വെടിയേറ്റ് മരിച്ചതായി എംബസി അറിയിച്ചിരിക്കുന്നത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. അതേസമയം റഷ്യൻ കൂലി പട്ടാളത്തിൽ അകപ്പെട്ട തൃശൂർ സ്വദേശി ജെയിനിനെ ഇന്നലെ മോസ്കോയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയറുവേദനയെ തുടർന്ന് മോസ്കോയിലെ ആശുപത്രിയിൽ തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെന്ന് കുടുംബത്തിന് അയച്ച സന്ദേശത്തിൽ ജെയിൻ പറഞ്ഞു.
