കൊങ്കണ്‍ പാത ഗതാഗതയോഗ്യമായി. പാതയിൽ അടിഞ്ഞുകൂടിയ ചെളിയും മണ്ണും നീക്കം ചെയ്യുന്ന ജോലികള്‍ പൂർത്തിയായി. ഈ പാതയിലെ ട്രെയിൻ ഗതാഗതം ഉടൻ പുനഃസ്ഥാപിക്കും. ഇന്നലെ പുലർച്ചെ രണ്ടു മണിയോടെയാണ് ഗതാഗതം പൂർണമായി തടസപ്പെടുന്ന രീതിയില്‍ പാതയില്‍ വെള്ളക്കെട്ടും ചളിയും അടിഞ്ഞത്. തുടർന്ന് ഏകദേശം 17 മണിക്കൂറോളം നീണ്ടു നിന്ന ദൗത്യമാണ് ഇപ്പോള്‍ പൂർത്തിയായിരിക്കുന്നത്.
നിലവില്‍ മുംബൈക്കും ഗോവക്കുമിടയിലുള്ള ചില ട്രെയിനുകള്‍ ഇന്ന് റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചിട്ടുണ്ട്. ഇന്നലെ യാത്ര തുടങ്ങിയ ട്രെയിനുകള്‍ വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്. വഴി തിരിച്ചുവിട്ട ട്രെയിനുകള്‍ മുൻ നിശ്ചയിച്ച രീതിയില്‍ തന്നെ യാത്ര തുടരും. മഴയെ തുടർന്ന് ഗോവയിലെ പെർണം തുരങ്കത്തില്‍ വെള്ളമിറങ്ങിയതാണ് ട്രെയിനുകള്‍ വൈകാനും വഴിതിരിച്ചു വിടാനും ഇടയാക്കിയത്.