KERALA NEWS TODAY-കൊച്ചി : കളമശേരി ബോംബ് സ്ഫോടനത്തിൽ പരുക്കേറ്റ നാലുപേരുടെ നില ഗുരുതരമെന്നു ആരോഗ്യമന്ത്രി വീണാ ജോർജ്.
മരിച്ച ലിബിനയുടെ അമ്മയ്ക്കു അമ്പതുശതമാനത്തിനടത്തും സഹോദരന് അറുപതുശതമാനത്തിനടത്തും പൊള്ളലേറ്റിട്ടുണ്ടെന്നും രണ്ടുപേരും ആസ്റ്ററിൽ വെന്റിലേറ്ററിലാണെന്നും മന്ത്രി വിശദീകരിച്ചു.
പരുക്കേറ്റ ആളുകൾ മെഡിക്കൽ കോളജിലും മറ്റു സ്വകാര്യ ആശുപത്രികളിലുമാണ് ചികിത്സയിൽ കഴിയുന്നത്.
12 പേരാണ് ഐസിയുവിലുള്ളത്. കളമശേരി മെഡിക്കൽ കോളജ് ഐസിയുവിൽ നാലുപേരുണ്ട്.
രാജഗിരിയിലും മെഡിക്കൽ സെന്ററിലും നാലുപേരുണ്ട്. രാജഗിരിയിൽ പീഡിയാട്രിക് ഐസിയുവിലുള്ള കുട്ടിക്ക് 10 ശതമാനത്തിൽ താഴെയാണു പൊള്ളൽ. ഇന്നു വൈകുന്നേരത്തോടെ ഐസിയുവിൽ നിന്നു മാറ്റും.
മരിച്ച മൂന്നുപേരുടെയും മൃതദേഹങ്ങൾ രാവിലെ പോസ്റ്റ്മോർട്ടം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. സംഭവസ്ഥലത്തുവച്ചു മരിച്ച വ്യക്തിയെ തിരിച്ചറിയാൻ കഴിയാത്തവിധം പൊള്ളലേറ്റിരുന്നു. ഇവരുടെ ബന്ധുവിന്റെ ഡിഎൻഎ പരിശോധിക്കുമെന്നും മന്ത്രി വിശദീകരിച്ചു.