KERALA NEWS TODAY-കൊല്ലം : ചെങ്കോട്ട പാതയിൽ ട്രെയിനുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്ത 125 പേർ പിടിയിലായി.
ഇവരിൽനിന്ന് 43000 രൂപ പിഴയായി ഈടാക്കി. ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്തതിൽ പകുതിയിലേറെയും സർക്കാർ ജീവനക്കാരാണെന്നും റെയിൽവേ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഇവരിൽ കൂടുതൽ വനിതാ ജീവനക്കാരാണ്.
ഗസറ്റഡ് ഉദ്യോഗസ്ഥർ വരെ ഇക്കൂട്ടത്തിലുണ്ടെന്നും പരിശോധനക സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ പറഞ്ഞു.
കൊല്ലം-പുനലൂർ പാതയിൽ എട്ട് ട്രെയിനുകളിലാണ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്.
കഴിഞ്ഞ കുറേ കാലമായി ഈ പാതയിൽ ജനറൽ കംപാർട്ട്മെന്‍റുകളിൽ ടിക്കറ്റ് പരിശോധന നാമമാത്രമാണ്.
ഇതാണ് കൂടുതൽ പേരും ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യാൻ കാരണമെന്ന് വിലയിരുത്തലുണ്ട്.
റെയിൽവേയുടെ വരുമാനം കുറഞ്ഞതോടെയാണ് മധുര ഡിവിഷൻ ഉദ്യോഗസ്ഥർ ഇടപെട്ട് പ്രത്യേകസംഘം രൂപീകരിക്കുകയും പരിശോധന നടത്തുകയും ചെയ്തത്. മധുര ഡിവിഷൻ അസിസ്റ്റന്‍റ് കമേഴ്സ്യൽ മാനേജർ ബാലകൃഷ്ണൻ, പുനലൂർ സെക്ഷൻ ചീഫ് കമേഴ്സ്യൽ ഇൻസ്പെക്ടർ ബിജു പണിക്കർ എന്നിവരുടെ നേതൃത്വത്തിലുള്ള 11 അംഗ സംഘമാണ് പരിശോധന നടത്തിയത്.
പുനലൂരിൽനിന്ന് കൊല്ലം വരെ വിവിധ ട്രെിനുകളിൽ ആയിരുന്നു പരിശോധന. ഈ ട്രെയിനുകളിൽ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്ത ആളുകളിൽ 10 ശതമാനം പേർ വിദ്യാർഥികളാണ്. അതേസമയം ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്ത സർക്കാർ ഉദ്യോഗസ്ഥരുടെ എണ്ണം പകുതിയിലേറെ ആണെന്നും റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.
ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്ത ഓരോ യാത്രക്കാരിൽനിന്നും 310 രൂപ പിഴയായി ഈടാക്കി. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.