നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ച സംഭവത്തിൽ കുടുംബത്തിന് ആവശ്യമായ സഹായം നൽകുമെന്ന് മന്ത്രി എകെ ശശീന്ദ്രൻ. വന്യജീവി ആക്രമണ തോത് കുറഞ്ഞു വരികയാണ്. മരണ നിരക്ക് കുറച്ചു കൊണ്ടുവരാനാണ് വനം വകുപ്പ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഏറ്റവും കൂടുതൽ മരണം സംഭവിക്കുന്നത് പാമ്പ് കടിയേറ്റാണെന്നും അദ്ദേഹം പറഞ്ഞു. വനനിയമ ഭേദഗതിയിൽ നിയമസഭ സബ്ജക്ട് കമ്മിറ്റി പരിശോധിച്ച് ആവശ്യമായ മാറ്റങ്ങൾ കൊണ്ട് വരും. ജനങ്ങൾക്ക് പ്രായോഗികമായ നിയമങ്ങൾ മാത്രമേ നടപ്പിലാക്കൂവെന്നും മന്ത്രി വ്യക്തമാക്കി. മലപ്പുറം കരുളായി നെടുങ്കയത്ത് പൂച്ചപ്പാറ നഗർ കോളനയിലെ മണി(37)യാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വനപ്രദേശമായ മാഞ്ചീരി വട്ടികല്ല് വെച്ചാണ് ആക്രമണം ഉണ്ടായത്. ഒപ്പം ഉണ്ടായിരുന്ന ആളുകൾ ഓടി രക്ഷപ്പെട്ടു. പ്രാക്തന ഗോത്ര വിഭാഗമായ ചോലനായ്ക്കാർ വിഭാഗത്തിൽ പെട്ടയാളാണ് മണി. ക്രിസ്മസ് അവധി കഴിഞ്ഞ് മകൾ മീനയെ പട്ടികവർഗ വികസന വകുപ്പിന്റെ പാലേമാട് ഹോസ്റ്റലിലാക്കി മടങ്ങുന്നതിനിടെയായിരുന്നു സംഭവം.