സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടു. എടക്കര മുത്തേടം ഉച്ചക്കുളം കോളനിയിലെ സരോജിനി(51)യാണ് കൊല്ലപ്പെട്ടത്. ആടിനെ മേയ്ക്കാൻ പോയപ്പോഴായിരുന്നു സംഭവം. റോഡിൽ നിന്ന് ഒരു കിലോമീറ്ററോളം ഉള്ളിലായാണ് സംഭവം നടന്നത്. നിലമ്പൂർ കരുളായി വനമേഖലയിലാണ് ഈ കോളനി സ്ഥിതി ചെയ്യുന്നത്. ഇന്ന് രാവിലെയാണ് സരോജിനി ആടിനെ മേയ്ക്കാൻ പോയത്. ഒപ്പമുണ്ടായിരുന്ന നാല് പേർ ഓടി രക്ഷപ്പെട്ടു. സരോജിനിക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല. രാവിലെ 11 മണിയോടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. സരോജിനിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. സംഭവത്തിന് പിന്നാലെ സരോജിനിയെ നിലമ്പൂർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
