NATIONAL NEWS-ജയ്പുർ: രാജസ്ഥാനിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് മുൻ മുഖ്യമന്ത്രി വസുന്ധര രാജെയുടെ വിശ്വസ്തനും മുൻ മന്ത്രിയുമായിരുന്ന യൂനുസ് ഖാൻ പാർട്ടി വിട്ടു.
പാർട്ടി വിടുന്നു എന്ന് അറിയിച്ചതിന് പിന്നാലെ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
രാജസ്ഥാനിലെ ദിദ്വാന മണ്ഡലത്തിൽ തന്നെ സ്ഥാനാർഥിയാക്കണമെന്ന യുനുസ് ഖാന്റെ ആവശ്യം ബി.ജെ.പി. അംഗീകരിച്ചിരുന്നില്ല. മൂന്നാം സ്ഥാനാർഥി പട്ടികയിലും തന്റെ പേര് ഉൾപ്പെടാത്തതിന് പിന്നാലെ അദ്ദേഹം മണ്ഡലത്തിൽ വൻ റാലി സംഘടിപ്പിച്ചിരുന്നു. തുടർന്ന് പാർട്ടിവിടുന്നതായും സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു.
58 മണ്ഡലങ്ങളിലേക്കുള്ള മൂന്നാംഘട്ട സ്ഥാനാർഥിപ്പട്ടികയാണ് ബി.ജെ.പി. പുറത്തിറക്കിയത്. ദിദ്വാനയിൽ നിന്ന് നേരത്തെ രണ്ടുതവണ യൂനിസ് ഖാൻ എം.എൽ.എ. ആയിരുന്നു. 2018-ൽ സച്ചിൻ പൈലറ്റിനെതിരേ ടോങ്കിൽ അദ്ദേഹം മത്സരിച്ചിരുന്നു. ഇത്തവണ ജിതേന്ദ്ര സിങ് ജോദ്ധയാണ് ദിദ്വാനയിലെ ബി.ജെ.പി. സ്ഥാനാർഥി. 2018-ലും ജിതേന്ദ്ര സിങ് ദിദ്വാനയിൽ നിന്ന് മത്സരിച്ചെങ്കിലും കോൺഗ്രസ് സ്ഥാനാർഥി ചേർതൻ ദുദിയോട് പരാജയപ്പെട്ടിരുന്നു.