അസമിൽ പ്രളയക്കെടുതികൾ ശമനമില്ലാതെ തുടരുകയാണ്. കഴിഞ്ഞ ദിവസം 7 പേർ കൂടി മരിച്ചതോടെ സംസ്ഥാനത്തെ മരണസംഖ്യ 106 ആയി ഉയർന്നു. 24 ഓളം ജില്ലകളിൽ കനത്ത നാശനഷ്ടങ്ങളുണ്ട്. അസമിൽ ഇന്നലെ റെഡ് അലർട്ട് ആയിരുന്നു. ഇന്നത് ഓറഞ്ച് അലർട്ടിലേക്ക് മാറിയിരിക്കുകയാണ്. മുഖ്യമന്ത്രി ദുരിതാശ്വാസ നടപടികൾഏകോപിപ്പിക്കുന്നുണ്ട്. 4 ലക്ഷം രൂപ വീതമാണ് സംസ്ഥാനത്ത് സഹായധനമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ മരിച്ചവരിൽ ഗോവാൽപാരയിൽ ബോട്ട് മറിഞ്ഞ് മരിച്ചവരും ഉൾപ്പെടുന്നു. ഒരു കുടുംബത്തിലെ 5 പേരാണ് മരിച്ചത്. കാസിരംഗ ദേശീയ ഉദ്യാനത്തിൽ 174 ലധികം വന്യമൃഗങ്ങൾ ഇതിനോടകം ചത്തിട്ടുണ്ട്. മേഘാലയയിലും മഴക്കെടുതി രൂക്ഷമാണ്. മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. യുപിയിൽ 65 പേരാണ് പ്രളയക്കെടുതിയിൽ മരിച്ചത്. വിവിധമേഖലകളിൽ പ്രളയം ഭീഷണിയാകുകയാണ്.