കൽപ്പറ്റ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ ആത്മഹത്യ ചെയ്ത ആദിവാസി യുവാവ് ഗോകുലിന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് ശുപാർശ. ഡിജിപിയാണ് അന്വേഷണത്തിന് ശുപാർശ ചെയ്തത്. കൽപ്പറ്റ സ്റ്റേഷനിലെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് ഗോകുലിനെ നിരീക്ഷിക്കുന്നതിൽ വീഴ്ച ഉണ്ടായതായി ജില്ലാ പൊലീസ് മേധാവി കണ്ടെത്തിയിരുന്നു. സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിൻ്റെ ഹർജി ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിക്കവെയാണ് അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന ശുപാർശ. കല്‍പ്പറ്റ പൊലീസ് സ്റ്റേഷന്‍ ശുചിമുറിയില്‍ ഷവറില്‍ തൂങ്ങിയ നിലയിലാണ് അമ്പലവയൽ നെല്ലാറച്ചാൽ സ്വദേശി ഗോകുലിനെ കണ്ടെത്തിയത്. പൊലീസ് സ്റ്റേഷനില്‍ മാനസിക പീഡനം ഉണ്ടോയോ എന്നത് സംബന്ധിച്ചും അന്വേഷണം നടത്തിയിരുന്നു. സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിരുന്നു.
