കടുവാപ്പേടിയെ തുടർന്ന് വയനാട്ടിലെ എസ്റ്റേറ്റ് മേഖലയിൽ ഭയന്ന് ജീവിക്കുകയാണ് തോട്ടം തൊഴിലാളികൾ. ലയത്തിന് സമീപത്തായി കടുവയെ കാണുന്നത് പതിവാണെന്ന് തൊഴിലാളികൾ പറയുന്നു. പഞ്ചാരക്കൊല്ലിയിൽ രാധയെ കടുവ കടിച്ചുകീറി കൊന്നതോടെയാണ് നാട്ടുകാരുടെ ഭീതി ഇരട്ടിച്ചത്. ഇരുട്ട് പരന്നാൽ പിന്നെ ലയത്തിന് പുറത്തിറങ്ങാൻ ഭയക്കുന്ന തൊഴിലാളികൾ പേടിച്ചരണ്ടാണ് പുലർച്ചെ തോട്ടത്തിൽ പണിക്കിറങ്ങുന്നത്. പഞ്ചാരക്കൊല്ലിയിൽ ലയത്തിന് പിന്നാമ്പുറത്ത് കടുവയെത്തുന്നത് പതിവാണെന്ന് തൊഴിലാളികൾ പറയുന്നു. രാത്രിയിൽ പുറത്തിറങ്ങാൻ ഭയമെന്നാണ് തൊഴിലാളികൾ പറയുന്നത്. കുട്ടികളെ പുറത്ത് വിടാനും പുലർച്ചെ ജോലിക്കിറങ്ങാനും പേടിയാണ്. കടുവയുടെ സാന്നിധ്യമുള്ളതിനാൽ തോട്ടത്തിൽ ജോലിക്കെത്തുന്നത് വൈകിയാണെന്നും തൊഴിലാളികൾ പറയുന്നുണ്ട്. സംസ്ഥാന സഹകരണ വകുപ്പിന്‍റെ ഉടമസ്ഥതയിലുളള പ്രിയദർശിനി ടീ എസ്റ്റേറ്റിൽ നൂറുകണക്കിന് തൊഴിലാളികളുണ്ട്. പുലർച്ചേ തന്നെ പണിക്കിറങ്ങിയിരുന്നവരാണ് പഞ്ചാരക്കൊല്ലിയിലെ എസ്റ്റേറ്റ് തൊഴിലാളികൾ. എന്നാൽ രാധയുടെ മരണത്തിന് പിന്നാലെ തൊഴിലാളികൾ ഭയത്താൽ പുറത്തിറങ്ങാൻ മടിക്കുകയാണ്.
