KERALA NEWS TODAY-തിരുവനന്തപുരം : ഒക്ടോബർ 1 മുതൽ 15 വരെ തിരുവനന്തപുരം ജില്ലയിൽ ലഭിച്ചത് 158 ശതമാനം അധികമഴ.
ഇക്കാലയളവിൽ തെക്കൻ കേരളത്തിലെ 5 ജില്ലകളിലും സാധാരണയിലധികമുള്ള മഴ ലഭിച്ചു.
പത്തനംതിട്ടയിൽ 101 ശതമാനം അധികം മഴയാണ് ഇക്കാലയളവിനുള്ളിൽ ലഭിച്ചത്.
ഇത്രയും ദിവസത്തിനിടെ തിരുവനന്തപുരത്ത് 333.9 മില്ലിമീറ്ററും പത്തനംതിട്ടയിൽ 356 മില്ലിമീറ്ററും മഴയാണ് കിട്ടിയത്.
കാലാവസ്ഥാ വകുപ്പിന്റെ സ്വയംനിയന്ത്രിത സ്റ്റേഷനുകളിൽനിന്നുള്ള കണക്കുപ്രകാരം തിരുവനന്തപുരം ജില്ലയിൽ ശനിയാഴ്ച അതിതീവ്രമഴയാണ് ലഭിച്ചത്.
വെള്ളായണി (216 മില്ലിമീറ്റർ), നെയ്യാറ്റിൻകര(188), പൊന്മുടി(211), വർക്കല(166.5) എന്നിങ്ങനെയാണ് പെയ്തത്.
ഇതാണ് തലസ്ഥാനത്തെ വലിയ വെള്ളക്കെട്ടിലേക്ക് തള്ളിവിട്ടത്.കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലും സാധാരണ ലഭിക്കേണ്ടതിലും അധികം മഴ കിട്ടി.
കൊല്ലത്ത് 41 ശതമാനം, ആലപ്പുഴ 48 ശതമാനം, എറണാകുളം 21 ശതമാനം എന്നിങ്ങനെയാണ് അധികമഴ.തുലാവർഷം ഇതേവരെ കാലാവസ്ഥാവകുപ്പ് ഒദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, രണ്ടുദിവസത്തിനകം അതിലേക്ക് പ്രവേശിക്കും. ചക്രവാതച്ചുഴിയാണ് ഇപ്പോഴത്തെ മഴയ്ക്ക് കാരണം. ഇത് ചൊവ്വാഴ്ച ന്യൂനമർദമായി മാറാനാണ് സാധ്യത.
തിങ്കളാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകൾക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 20 സെന്റീമീറ്റർവരെ മഴ ഇവിടങ്ങളിൽ പെയ്യാം. മറ്റു 10 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.