KERALA NEWS TODAY-വാളയാര്‍ കേസിലെ നാലാം പ്രതിയെ തൂങ്ങിമരിച്ച നിലയില്‍.
പ്രതി ചെറിയ മധുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 33 വയസായിരുന്നു.
ആലുവ ബിനാനിപുരത്തുള്ള ഫാക്ടറിക്കുള്ളിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മരിച്ച കുട്ടികളുടെ അടുത്ത ബന്ധു കൂടിയാണ് ചെറിയ മധു.c ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
പൂട്ടിക്കിടക്കുന്ന ഫാക്ടറിയിലെ ജീവനക്കാരനായിരുന്നു മധു.
2017 ജനുവരി ഏഴിനും മാർച്ച് നാലിനുമായാണു പതിമൂന്നും ഒൻപതും വയസ്സുള്ള സഹോദരിമാരെ വീടിനോടു ചേർന്നു ഷീറ്റു മേഞ്ഞ ചായ്പ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
പ്രായപൂർത്തിയാവാത്ത ഒരാൾ ഉൾപ്പെടെ അഞ്ച് പേരാണു കേസിലെ പ്രതികൾ.
ഇതിൽ ആലപ്പുഴ ചേർത്തല സ്വദേശിയായ പ്രദീപ് വിചാരണയ്ക്കിടെ ആത്മഹത്യ ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് നാലാം പ്രതിയായ ചെറിയ മധുവും ജീവനൊടുക്കിയത്.
വലിയ മധു, ചെറിയ മധു, ഷിബു, പ്രദീപ് എന്നീ 4 പ്രതികൾക്കെതിരെ 6 കേസുകളാണുണ്ടായിരുന്നത്. രണ്ടു പെൺകുട്ടികളെയും പീഡിപ്പിച്ച കേസിൽ പ്രതിയായ പ്രദീപ് അപ്പീൽ പരിഗണനയിലിരിക്കെ ആത്മഹത്യ ചെയ്തതിനാൽ ഈ കേസുകൾ ഒഴിവാക്കി. വലിയ മധു രണ്ട് പെൺകുട്ടികളെയും പീഡിപ്പിച്ച കേസിലും, ചെറിയ മധുവും ഷിബുവും മൂത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും പ്രതികളാണ്.
അതേസമയം വാളയാർ കേസില്‍ അഡ്വ. കെപി സതീശനെ സ്പെഷ്യൽ പ്രോസിക്യൂട്ടർ സ്ഥാനത്ത് നിന്ന് നീക്കണമെന്ന ആവശ്യവുമായി പെൺകുട്ടികളുടെ അമ്മ സിബിഐ ഡയറക്‌ടർക്ക് കത്ത് നൽകിയിരുന്നു. പ്രതികളുടെ നുണ പരിശോധന താൻ കോടതിയിൽ എതിർത്തുവെന്നത് അവാസ്‌തവമാണ്. കേസ് അട്ടിമറിക്കാൻ കെപി സതീശൻ ശ്രമിക്കുന്നുവെന്നും പെൺകുട്ടികളുടെ അമ്മ പറഞ്ഞു.
കേസിന്റെ ചുമതലകളിൽ നിന്ന് കെപി സതീശനെ നീക്കണമെന്നും തനിക്ക് വിശ്വാസമുള്ള മറ്റൊരാളെ സ്പെഷ്യൽ പ്രോസിക്യൂട്ടറാക്കണമെന്നും പെൺകുട്ടികളുടെ അമ്മ ആവശ്യപ്പെട്ടു. അതേസമയം, അട്ടപ്പാടി മധു കേസില്‍ സ്പെഷ്യല്‍ പ്രൊസിക്യൂട്ടറായിരുന്ന അഡ്വക്കറ്റ് കെപി സതീശന്‍ കഴിഞ്ഞ ദിവസം പിന്മാറിയിരുന്നു. ഇതിന് പിന്നാലെയാണ് വാളയാർ കേസിൽ സതീശനെ മാറ്റണമെന്ന ആവശ്യം ഉയരുന്നത്.