തിരുവനന്തപുരം : സംസ്ഥാനത്ത് റേഷൻ വ്യാപാരികൾ നടത്തുന്ന കടയടപ്പ് സമരം ഇന്നും തുടരും. റേഷൻ മേഖലയോടുള്ള അവഗണനക്കെതിരെ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ റേഷൻ കടകൾ അടച്ചിട്ടാണ് സമരം നടത്തുന്നത്. ഇന്നലെ രാവിലെ എട്ടുമണി മുതലാണ് സമരം തുടങ്ങിയത്. ഇന്ന് വൈകീട്ട് അഞ്ചുമണിക്ക് സമരം അവസാനിക്കും. തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ രാപകൽ സമരമാണ് റേഷൻ വ്യാപാരികൾ നടത്തുന്നത്. മന്ത്രിമാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് പ്രതിഷേധവുമായി മുന്നോട്ട് പോകാൻ റേഷൻ ഡീലേഴ്സ് കോ-ഓർഡിനേഷൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത്. വേതന പാക്കേജ് കാലോചിതമായി പരിഷ്കരിക്കുക, കിറ്റ് വിതരണം നടത്തിയതിന്റെ കമ്മിഷൻ നൽകുക, ക്ഷേമനിധി കാര്യക്ഷമമാക്കുക, കെടിപിഡിഎസ് അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടക്കുന്നത്.
