മതിയായ യോഗ്യതയില്ലാത്ത ജീവനക്കാരെ ഉപയോഗിച്ച് സർവീസ് നടത്തിയതിന് സിവില്‍ വ്യോമയാന ഡയറക്ടർ ജനറല്‍ (ഡിജിസിഎ) എയർ ഇന്ത്യക്ക് 98 ലക്ഷം രൂപ പിഴയിട്ടു. വീഴ്ചയുടെ പേരില്‍ എയർ ഇന്ത്യയുടെ ഓപ്പറേഷൻസ് ഡയറക്ടർ, ട്രെയിനിംഗ് ഡയറക്ടർ എന്നിവർക്ക് യഥാക്രമം ആറ് ലക്ഷവും മൂന്ന് ലക്ഷവും രൂപവീതം പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കാൻ പൈലറ്റുമാർക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. നടപടിക്കാധാരമായ സംഭവം നടന്നത് ജൂലായ് പത്തിനാണ്. സംഭവത്തിന് ശേഷം എയർ ഇന്ത്യ സ്വമേധയാ സമർപ്പിച്ച റിപ്പോർട്ടിന് ശേഷമാണ് ഡിജിസിഎ അന്വേഷിച്ച് നടപടിയെടുത്തിരിക്കുന്നത്. അന്വേഷണത്തില്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തിയതായും ഡിജിസിഎ പ്രസ്താവനയില്‍ അറിയിച്ചു.
