KERALA NEWS TODAY THIRUVANATHAPURAM: പ്രതിഷേധ സമരക്കേസുകളിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം. ഉപാധികളോടെയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്. 50,000 രൂപ കെട്ടിവയ്ക്കുക, ആറാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകുക എന്നീ ഉപാധികളോടെയാണ് ജാമ്യം. തിരുവനന്തപുരം ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സെക്രട്ടറിയേറ്റിലേക്കും ഡിജിപി ഓഫീസിലേക്കും നടന്ന പ്രതിഷേധ മാർച്ചുമായി ബന്ധപ്പെട്ട കേസുകളിലെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ ശക്തമായി വാദിച്ചു. രാഹുൽ ആണ് അക്രമത്തിന് നേതൃത്വം നൽകിയത്.പിരിഞ്ഞു പോയ പ്രവർത്തകരെ തിരിച്ചു വിളിച്ചു.അറസ്റ്റിലായവരെ മോചിപ്പിക്കാൻ ശ്രമിച്ചു.രാഹുലിനെ കസ്റ്റഡിയിൽ വേണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. രാഹുലിന് എതിരായ കേസ് കെട്ടിച്ചമച്ചതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.ഡിസംബർ 20ന് നടന്ന സംഭവത്തിൽ അറസറ്റ് ചെയ്യുന്നത് ജനുവരി 9നാണ്. അറസ്റ്റിന് ശേഷമാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയത്. ന്യൂറോ പ്രശ്‌നങ്ങളുണ്ടെന്ന മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ റിപ്പോർട്ട് ഉണ്ട്. രാഹുലിനെ പരിശോധിച്ച സർക്കാർ ഡോക്ടർ ഇത് പരിശോധിച്ചിട്ടില്ല. രാഹുൽ അക്രമം നടത്തിയെന്ന് റിമാൻഡ് റിപ്പോർട്ടിൽ ഇല്ലെന്നും പ്രതിഭാഗം ഉന്നയിച്ചിരുന്നു.
