നിയമം ലംഘിച്ചുകൊണ്ട് ആകാശ് തില്ലങ്കേരി ഓടിച്ച ജീപ്പ് കസ്റ്റഡിയിൽ എടുത്ത് പോലീസ്. വാഹനം മലപ്പുറത്ത് നിന്ന് ഇന്ന് പുലർച്ചെ പനമരത്തെത്തിച്ചു. കേസെടുത്തതിന് പിന്നാലെ വാഹനം പഴയപടിയാക്കിയിരുന്നു. രൂപമാറ്റം വരുത്തിയത് നേരെയാക്കിയാണ് വാഹനം ഹാജരാക്കിയത്. രജിസ്ട്രേഷൻ നമ്പർ പതിപ്പിച്ചതിനൊപ്പം ടയറുകളും പഴയ പടിയാക്കിയിട്ടുണ്ട്. മലപ്പുറം മൊറയൂർ സ്വദേശി സുലൈമാന്റേതാണ് KL 10 BB 3724 എന്ന നമ്പറിലുള്ള ജീപ്പ്.
വാഹനത്തിന്റെ രൂപകല്പനയിൽ നിയമം ലംഘിച്ചുകൊണ്ട് മാറ്റം വരുത്തിയതുൾപ്പെടെയുള്ള കേസുകൾ നേരത്തെ എടുത്തിരുന്നു. നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിൽ സീറ്റ് ബെൽറ്റ് ധരിക്കാതെയാണ് ഷുഹൈബ് വധക്കേസ് പ്രതിയായ ആകാശ് തില്ലങ്കേരി നഗരമധ്യത്തിലൂടെ നിയമ വിരുദ്ധ യാത്ര നടത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. വയനാട് പനമരം ടൗണിലായിരുന്നു നിയമങ്ങൾ കാറ്റിൽ പറത്തിയുള്ള ആകാശ് തില്ലങ്കേരിയുടെ ജീപ്പ് യാത്ര.