തൃശ്ശൂർ പൂരത്തിന് ഒരു മാസം മാത്രം ശേഷിക്കെ വെടിക്കെട്ടിന് അനുമതി ലഭിക്കാത്തതിൽ ആശങ്ക. കേന്ദ്ര സർക്കാരിൽ നിന്നാണ് അന്ത്യനുമതി ലഭിക്കേണ്ടത്. പെസോയുടെ പുതിയ മാർഗനിർദേശ പ്രകാരം തൃശ്ശൂർ പൂരം വെടിക്കെട്ട് നടത്താനാകില്ല. എന്നാൽ ഇതിൽ ഇളവ് തേടിയെങ്കിലും അനുമതി ലഭിച്ചിട്ടില്ലെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് പറഞ്ഞു. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ട് പിയൂഷ് ഗോയലുമായി ചർച്ച നടത്തിയെങ്കിലും തീരുമാനം വൈകുകയാണ്. മെയ് ആറിനാണ് ഇത്തവണ തൃശ്ശൂർ പൂരം. പൂരത്തിന്റെ ആദ്യ വെടിക്കെട്ടെന്ന് പറയുന്നത് ഈ മാസം 30തിനാണ്. ഇനി മുന്നിൽ അധിക ദിവസങ്ങളില്ല. ഈ പശ്ചാത്തലത്തിൽ തീരുമാനങ്ങൾ വൈകിയാൽ അത് വലിയ പ്രതിസന്ധിയിലേക്ക് പോകുമെന്ന് അദ്ദേഹം പറഞ്ഞു. വെടിക്കെട്ട് പ്രതിസന്ധിയിലാകുമോ എന്ന ആശങ്കയിലാണ് ഇരു ദേവസ്വങ്ങളും. വെടിക്കെട്ട് അനുമതി ലഭിക്കുന്നതിന് തടസ്സമായി നിൽക്കുന്നത് കേന്ദ്ര നിയമമാണ്. അതുകൊണ്ടു തന്നെ കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു അടിയന്തര ഇടപെടൽ വെടിക്കെട്ട് അനുമതിയുമായി ബന്ധപ്പെട്ട് എത്രയും വേഗം വേണമെന്ന ആവശ്യത്തിലാണ് ദേവസ്വങ്ങൾ ഉള്ളത്.
