മദ്യവില്പന എതിർത്തതിന് രണ്ട് യുവാക്കളെ കുത്തികൊന്നു. തമിഴ്നാട് മയിലാടുതുറ മുട്ടത്താണ് സംഭവം. എഞ്ചിനിയറിങ്ങ് വിദ്യാർത്ഥി ആയ ഹരിശക്തി (20), സുഹൃത്ത് ഹരീഷ് (25) എന്നിവർ ആണ് മരിച്ചത്. അനധികൃതമായി മദ്യം വിൽക്കുന്നവരുമായി ഇവർ വാക്കേറ്റത്തിൽ ഏർപ്പെട്ടിരുന്നു. പ്രതികളിൽ ഒരാൾ ഇന്നലെ ജാമ്യത്തിൽ ഇറങ്ങിയയാളാണ്. അനധികൃത മദ്യവിൽപ്പനെയെ പറ്റി പൊലീസിൽ വിവരം നൽകി എന്ന സംശയത്തിന്റെ പേരിലാണ് കൊലപാതകം. മയിലാടുതുറൈയ്ക്ക് സമീപമുള്ള മുട്ടം നോർത്ത് റോഡ് പ്രദേശത്ത് രാജ്കുമാർ, തങ്കദുരൈ, മൂവേന്തൻ എന്നിവരാണ് മദ്യം വിറ്റത്.
മദ്യ വില്പന തടയണമെന്ന് ആവശ്യപ്പെടുന്നവരെ മദ്യവിൽപ്പനക്കാർ മർദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു. ഈ സാഹചര്യത്തിൽ, കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മുട്ടം പ്രദേശത്ത് പോലീസ് മദ്യ റെയ്ഡ് നടത്തിയിരുന്നു. തുടർന്ന് രാജ്കുമാറിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നാലെ കഴിഞ്ഞ ദിവസമാണ് രാജ്കുമാറിനെ ജാമ്യത്തിൽ വിട്ടയച്ചത്. തെരുവിൽ മദ്യം വിൽക്കുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ച് 17 വയസ്സുള്ള ഒരു ആൺകുട്ടിയെ മദ്യവിൽപ്പനക്കാർ മർദ്ദിച്ചതായി പറയപ്പെടുന്നു. മുട്ടം നോർത്ത് സ്ട്രീറ്റിലെ കല്യാൺകുമാറിന്റെ മകൻ 25 വയസ്സുള്ള ഹരീഷും, ബന്ധുവീട്ടിൽ വന്ന് എഞ്ചിനീയറിംഗ് പഠിക്കുകയായിരുന്ന ബാലമുരുകന്റെ മകൻ 20 വയസ്സുള്ള ഹരിശക്തിയും മദ്യ വ്യാപാരികളായ രാജ്കുമാർ, മൂവേന്തൻ, തങ്കദുരൈ എന്നിവരുമായി തർക്കത്തിൽ ഏർപ്പെടുകയും കൊലപാതകത്തിലേക്ക് എത്തുകയുമായിരുന്നു.