ജെയ്ഷെ നേതാവും കാണ്ഡഹാർ വിമാന റാഞ്ചലിലെ പ്രധാനിയുമായിരുന്ന അബ്ദുൽ റൗഫ് അസർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഓപ്പറേഷൻ സിന്ദൂരിലൂടെ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ ഇന്ത്യ നടത്തിയ തിരിച്ചടിയിലാണ് കൊടുംഭീകരൻ കൊല്ലപ്പെട്ടത്. ജെയ്ഷെ സ്ഥാപകൻ മസൂദ് അസറിന്റെ സഹോദരനാണ് അബ്ദുൽ റൗഫ് അസർ. കഴിഞ്ഞദിവസം ബഹവൽപൂരിൽ നടന്ന തിരിച്ചടിയിലാണ് റൗഫ് അസർ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ അബ്ദുൾ റൗഫ് അസർ ചികിത്സയിൽ തുടരുന്നതിനിടയിൽ ആണ് മരണം. ഇയാൾക്കൊപ്പം മറ്റ് 13 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ ഉള്ളത്. ഇക്കാര്യം ജെയ്ഷെ നേതൃത്വം സ്ഥിരീകരിച്ചു.
ഇന്ത്യയിൽ നടന്ന ഭീകരാക്രമണങ്ങളുടെ ആസൂത്രകനായിരുന്നു അബ്ദുൾ റൗഫ് അസർ. വർഷങ്ങളായി ബഹാവൽപൂരിലെ ജെയ്‌ഷെ മുഹമ്മദ് ആസ്ഥാനത്ത് നിന്നുകൊണ്ടായിരുന്നു ഇയാൾ ഭീകരവാദ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കികൊണ്ടിരുന്നത്.1999 ഡിസംബറിൽ വാജ്‌പേയി സർക്കാരിന്റെ കാലത്ത് ഇന്ത്യൻ എയർ ലൈൻസിന്റെ ഐസി-814 എന്ന വിമാനം റാഞ്ചിക്കൊണ്ടുപോയി സഹോദരനായ മൗലാന മസൂദ് അസറിനെയടക്കം മോചിപ്പിച്ചതിന് നേതൃത്വം നൽകിയിട്ടുള്ളയാളാണ് കൊല്ലപ്പെട്ട കൊടും ഭീകരൻ അബ്ദുൾ റൗഫ് അസർ.