KERALA NES TODAY-തിരുവനന്തപുരം: മിത്ത് വിവാദത്തിൽ നടത്തിയ നാമജപവുമായി ബന്ധപ്പെട്ട് എൻഎസ്എസിനെതിരെ ചുമത്തിയ കേസ് അവസാനിപ്പിക്കാൻ ആലോചിക്കുന്നതിനിടെ പ്രതികരണവുമായി എൻഎസ്എസ്.
കേസല്ല തങ്ങൾക്ക് പ്രധാനമെന്നും മിത്ത് വിവാദത്തിൽ സ്പീക്കർ നിലപാട് തിരുത്തണമെന്നും എൻഎസ്എസ് ആവശ്യപ്പെട്ടു.
സ്പീക്കർ തിരുത്തുകയോ തന്റെ പ്രസ്താവന പിൻവലിക്കുകയോ വേണം.
അല്ലാതെ പിന്നോട്ടില്ലെന്നും എൻഎസ്എസ് പ്രതികരിച്ചു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ കൂടെ പശ്ചാത്തലത്തിലാണ് എൻഎസ്എസിനെ അനുനയിപ്പിക്കുന്നതിനായി സർക്കാർ കേസ് പിൻവലിക്കാൻ ആലോചിക്കുന്നത്. അനുമതിയില്ലാതെയാണ് നാമജപ യാത്ര നടത്തിയതെന്ന റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കെയാണ് കേസുകൾ പിൻവലിക്കാനുള്ള നീക്കം. ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ കേസ് അവസാനിപ്പിക്കുക എളുപ്പമല്ല.
കേസുകൾ തങ്ങൾ നിയമപരമായി തന്നെ നേരിട്ടോളാമെന്ന് പറയുന്ന എൻഎസ്എസ്, സ്പീക്കർ എഎൻ ഷംസീർ തിരുത്തണമെന്നാണ് ആവശ്യപ്പെടുന്നത്.
സ്പീക്കർ തിരുത്തില്ലെന്നും മാപ്പ് പറയില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയും പിബി അംഗവുമായ എംവി ഗോവിന്ദൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ സമദൂര നിലപാടാണെന്ന് സുകുമാരൻ നായർ പറഞ്ഞിരുന്നു. ഇടത് സ്ഥാനാർത്ഥി ജയ്‌ക് സി തോമസ് പെരുന്നയിൽ അദ്ദേഹത്തെ സന്ദർശിച്ച ശേഷമായിരുന്നു പ്രതികരണം. എന്നാൽ പിന്നാലെ സിപിഎം നേതാക്കൾക്കും മിത്ത് വിവാദത്തിലെ സർക്കാർ നിലപാടിനെയും വിമർശിച്ച് അദ്ദേഹം രംഗത്ത് വരികയും ചെയ്തിരുന്നു.
![](https://kottarakkaramedia.com/wp-content/uploads/2022/09/small-logo.jpg)