കുട്ടികളെ പാർട്ടിയിൽ എടുക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് വിജയ്‌യുടെ പാർട്ടിയായ ടിവികെ.18 വയസ്സിൽ താഴെയുള്ളവർക്ക് പാർട്ടി അംഗത്വം നൽകില്ല. കുട്ടികളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കുമായാണ് വിഭാഗം രൂപീകരിച്ചതെന്നും TVK വ്യക്തമാക്കി. കുട്ടികളുടെ വിഭാഗം രൂപീകരിച്ചത് ഡിഎംകെ അടക്കം വിമർശിച്ചിരുന്നു. 28 പോഷക സംഘടനകളുടെ കൂട്ടത്തിലാണ് ടിവികെയുടെ കുട്ടികളുടെ വിംഗ് എന്ന പേരുണ്ടായിരുന്നത്. കുട്ടികളെ ഏത് രീതിയിലാണ് ടിവികെയുടെ പ്രവർത്തനത്തിൽ സഹകരിപ്പിക്കുക എന്നതിൽ വ്യക്തത ഇല്ലായിരുന്നു.
അതേസമയം ഐ ടി, കാലാവസ്ഥാ പഠനം , ഫാക്ട് ചെക്, എന്നിങ്ങനെ വിവിധ വിഭാഗങ്ങളും ടിവികെ രൂപീകരിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾ , ഭിന്നശേഷിക്കാർ , വിരമിച്ച സർക്കാർ ജീവനക്കാർ , പ്രവാസികൾ എന്നിവർക്കായും പ്രത്യേകം വിഭാഗങ്ങളുണ്ടാകും. ചെന്നൈയിലെത്തിയ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ ടിവികെ നേതാക്കളുമായി ചർച്ച നടത്തി എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. താഴേത്തട്ടിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതടക്കം കാര്യങ്ങൾ പ്രശാന്ത് കിഷോർ, ടിവികെ നേതൃത്വവുമായി ചർച്ച ചെയ്തെന്നാണ് സൂചന. എന്നാൽ ഇക്കാര്യത്തിൽ ടി വി കെ നേതൃത്വം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.