അനധികൃത ലൈറ്റുകളും മറ്റു ഫിറ്റിങ്ങുകളും ഘടിപ്പിച്ച ടൂറിസ്റ്റ് ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിക്ക് നിര്‍ദേശം നൽകി ഹൈക്കോടതി. ഓരോ അനധികൃത ലൈറ്റുകള്‍ക്കും 5000 രൂപ വീതം പിഴ ഈടാക്കണമെന്നാണ് കോടതി നിർദേശം. വാഹനത്തിന്റെ ഉടമ, ഡ്രൈവര്‍ എന്നിവര്‍ക്കെതിരെയും പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, എസ് മുരളീകൃഷ്ണ എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചു. സുരക്ഷാ മാനദണ്ഡങ്ങളും മറ്റും ലംഘിച്ച് പൊതു വാഹനങ്ങളില്‍ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത ദൃശ്യങ്ങള്‍ തുറന്ന കോടതിയില്‍ പരിശോധിച്ച ശേഷമാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ദൃശ്യങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങളും മറ്റും ലംഘിക്കുന്നത് വ്യക്തമാണ്. നവ കേരള ബസ് ഉള്‍പ്പടെ പണിതിറക്കിയ അക്രഡിറ്റഡ് ബോഡി ബില്‍ഡേഴ്‌സിന്റെ വര്‍ക്ക്‌ഷോപ്പിലാണ് നിയമം ലംഘിച്ച് ബസുകള്‍ക്ക് രൂപമാറ്റം വരുത്തിയതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഹര്‍ജി ഹൈക്കോടതി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.
