നിധി’ ഇനി കേരളത്തിന്റെ മകൾ
ജാർഖണ്ഡ് സ്വദേശികളായ ദമ്പതികൾ ഉപേക്ഷിച്ച കുഞ്ഞിനെ കേരളം ഏറ്റെടുത്തു. കുഞ്ഞിന് ആരോഗ്യമന്ത്രി നിധി എന്ന് പേരിട്ടു. കുഞ്ഞിനെ ഇതുവരെ ‘ബേബി ഓഫ് രഞ്ജിത’ എന്ന മേൽവിലാസത്തിലാണ് ചികിത്സിച്ചിരുന്നത്. നിലവിൽ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ് കുഞ്ഞ്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ കുഞ്ഞിനെ ജാർഖണ്ഡ് സ്വദേശികളായ അച്ഛനും അമ്മയും ഉപേക്ഷിച്ച് പോകുകയായിരുന്നു.
കോട്ടയം ഫിഷ് ഫാമിൽ ജോലി ചെയ്തിരുന്ന ജാർഖണ്ഡ് സ്വദേശികളായ മംഗളേശ്വർ-രഞ്ജിത ദമ്പതികളുടേതാണ് കുഞ്ഞ്. പ്രസവത്തിനായി നാട്ടിലേക്ക് പോകുന്ന സമയത്ത് രഞ്ജിതയ്ക്ക് അസ്വസ്ഥത അനുഭവപ്പെടുകയും, എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച രഞ്ജിത ജനുവരി 29ന് 28 ആഴ്ച മാത്രം വളർച്ചയുണ്ടായിരുന്ന കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കുഞ്ഞിനെ ലൂർദ് ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന്റെ പിതാവ് രണ്ട് ആശുപത്രികളിലുമായി മാറിമാറി നിന്നു. ആരോഗ്യനില മെട്ടപ്പെട്ടതിനെ തുടർന്ന് യുവതിയെ 31ന് ഡിസ്ചാർജ് ചെയ്തു. ഇതിന് പിന്നാലെ മംഗളേശ്വറിനേയും രഞ്ജിതയേയും കാണാതാവുകയായിരുന്നു. ആശുപത്രി അധികൃതർ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ നാട്ടിലെത്തിയെന്ന സന്ദേശം മാത്രമാണ് ലഭിച്ചത്. പിന്നീട് ഫോൺ സ്വിച്ച് ഓഫാകുകയായിരുന്നു.