പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര ജാമ്യത്തിനായി കോടതിയെ സമീപിച്ചു. അഭിഭാഷകൻ ജേക്കബ് മാത്യു മുഖേനയാണ് ആലത്തൂർ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹർജി നല്‍കിയത്. ഹർജി അടുത്ത ദിവസം പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. ദൃക്സാക്ഷികള്‍ ഇല്ലാത്ത കേസില്‍ കേട്ടു കേള്‍വിയും സംശയത്തിന്റെയും പുറത്താണ് പോലീസ് ചെന്താമരയെ അറസ്റ്റ് ചെയ്തതെന്ന് അഭിഭാഷകൻ കോടതിയില്‍ വ്യക്തമാക്കി. ജാമ്യം ലഭിച്ചാല്‍ നാടുവിട്ടു പോവുകയോ, മറ്റ് കുറ്റകൃത്യങ്ങളില്‍ ഏർപ്പെടുകയോ ചെയ്യില്ലെന്ന് ജാമ്യാപേക്ഷയില്‍ ചെന്താമര അറിയിച്ചു.
ഇരട്ടക്കൊലക്കേസില്‍ റിമാൻഡിലുള്ള ചെന്താമര വിയ്യൂർ ജയിലില്‍ കഴിയുകയാണ്. ജനുവരി 27നാണ് വ്യക്തി വൈരാഗ്യം കാരണം അയല്‍വാസിയായ സുധാകരൻ, സുധാകരൻ്റെ അമ്മ ലക്ഷ്മി എന്നിവരെ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. 2019ല്‍ സുധാകരൻ്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയതിന് പിന്നാലെയാണ് ചെന്താമര രണ്ടുപേരെ കൂടി കൊലപ്പെടുത്തിയത്. ഈ കേസില്‍ ചെന്താമരയ്ക്ക് നല്‍കിയിരുന്ന ജാമ്യം പാലക്കാട് കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു.