KERALA NEWS TODAY THIRUVANATHAPURAM :തിരുവനന്തപുരം: ക്ഷേത്ര പരിസരത്ത് ‘നാമജപഘോഷം’ എന്ന പേരില്‍ പ്രതിഷേധ യോഗങ്ങൾ ചേരുന്നത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിരോധിച്ചു. ബോര്‍ഡിന്റെ അധീനതയിലുള്ള ക്ഷേത്രങ്ങളിൽ നടക്കുന്ന ആർഎസ്എസ് ശാഖാ പരിശീലനം വിലക്കികൊണ്ടുള്ള മുൻ ഉത്തരവ് കർശനമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പുറത്തിറക്കിയ സർക്കുലറിലാണ് നാമജപഘോഷങ്ങള്‍ക്ക് നിരോധനം ഏർപ്പെടുത്തിയതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചത്.ദേവസ്വങ്ങളിലെ അംഗീകൃത ഉപദേശകസമിതിയിലെ അംഗങ്ങൾ അടക്കമുള്ളവർ ദേവസ്വം ബോർഡിന് എതിരായി ക്ഷേത്രത്തിനകത്തും ക്ഷേത്ര വസ്തുവിലും മൈക്ക് സ്ഥാപിച്ച് ‘നാമജപഘോഷം’ എന്ന പേരിൽ പ്രതിഷേധ യോഗം ചേരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം പ്രവർത്തികൾ ക്ഷേത്രത്തിന്റെ സമാധാന അന്തരീക്ഷത്തിന് വിരുദ്ധമാണ്. ‘നാമജപഘോഷം’ എന്ന പേരിലോ മറ്റേതെങ്കിലും പേരിലോ പ്രതിഷേധ യോഗങ്ങൾ ക്ഷേത്ര വസ്തുവിൽ ചേരുന്നത് നിരോധിച്ചെന്നും ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകുന്ന പക്ഷം ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും സർക്കുലറിൽ പറയുന്നു.ഇക്കാര്യം ലംഘിച്ചാൽ ഹൈക്കോടതി ഉത്തരവിന്റെ ലംഘനമായി കണ്ട് കോടതി അലക്ഷ്യ നടപടികള്‍ നേരിടേണ്ടിവരുമെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. ചിറയന്‍കീഴ് ശ്രീ ശാർക്കര ദേവീ ക്ഷേത്രപരിസരത്ത് മാസ് ഡ്രില്ലും ആയുധപരിശീലനവും നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് കേരളാ ഹൈക്കോടതി നേരത്തെ നിര്‍ദേശം നൽകിയിരുന്നു. ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള ക്ഷേത്രങ്ങളിൽ ആർഎസ്എസിന്റെ ശാഖകൾ പ്രവർത്തിക്കുന്നതും ആയോധന പരിശീലനം ഉൾപ്പെടെ മാസ്സ്ഡ്രിൽ നടത്തുന്നതിനും വിലക്കേർപ്പെടുത്തിയിരുന്നു.