130 കേസുകളില്‍ പ്രതിയായ 60ല്‍ കൂടുതല്‍ തവണ പിഴയടച്ച ചീറ്റപ്പുലി ബസ് പിടിച്ചെടുത്ത് മോട്ടോർ വാഹന വകുപ്പ്. ബസിന്റെ പെർമിറ്റ് റദ്ദാക്കാനും തീരുമാനമായി. ഗതാഗതമന്ത്രി കെബി ഗണേഷ് കുമാറിന്റെ നിർദ്ദേശപ്രകാരമാണ് ബസ് പിടിച്ചെടുത്തത്. ചീറ്റപ്പുലി റോഡില്‍ വേണ്ട, കാട്ടില്‍ മതിയെന്ന് ഗണേഷ്കുമാർ പ്രതികരിച്ചു. വടകര ആർടിഒയില്‍ റജിസ്റ്റർ ചെയ്ത ‘ചീറ്റപ്പുലി’ ബസ് ഇന്നലെയാണ് പുതിയ ബസ് സ്റ്റാൻഡില്‍ നിന്നു കസ്റ്റഡിയിലെടുത്തത്. മാസങ്ങളായി നിയമ ലംഘനം നടത്തിയതിനു 130 കേസുകളാണ് ഈ ബസിനെതിരെ മോട്ടർ വാഹന വിഭാഗം ചുമത്തിയത്. എന്നാല്‍ പിഴ അടയ്ക്കാതെ ബസ് വീണ്ടും സർവീസ് നടത്തുകയായിരുന്നു. തുടർന്നാണു കസ്റ്റഡിയിലെടുത്തത്. 60 കേസില്‍ പിഴ അടച്ചു. പിഴ പൂർണമായും അടച്ചാല്‍ വിട്ടു കൊടുക്കുമെന്നു മോട്ടർ വാഹന വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു.
