ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ശുചീകരണ തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തി. പഴവങ്ങാടി തകരപ്പറമ്പിലെ കനാലിലാണ് മൃതദേഹം പൊങ്ങിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് ജോയിയെ കാണാതായത്. ജോയിക്കായുള്ള തെരച്ചിൽ മൂന്നാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് ഇപ്പോൾ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തി ആംബുലൻസിലേക്ക് മാറ്റി. കനാലിൽ ശുചീകരണത്തിനെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. ആമയിഴഞ്ചാൻ തോട്ടിൽ നാവികസേനയുടെ തെരച്ചിൽ ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയത്. റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടത്.
മൃതദേഹം മെഡിക്കൽ കോളേജിലേക്കാണ് മാറ്റുന്നത്. ശ്രീചിത്രാ ഹോമിന് പുറകിലായാണ്ണ് മൃതദേഹം കണ്ടത്. ആമയിഴഞ്ചാൻ തോട് ഒഴുകുന്നത് ഇതുവഴിയാണ്. തിരുവനന്തപുരം മാരായമുട്ടം സ്വദേശിയാണ് കാണാതായ ജോയ്. ശനിയാഴ്ച രാവിലെ ശുചീകരണത്തിനിടെ ആമയിഴഞ്ചാൻ തോട്ടിലെ ശക്തമായ അടിയൊഴുക്കിൽപ്പെട്ടാണ് ജോയിയെ കാണാതായത്.